ന്യൂഡൽഹി: ബട്ല ഹൗസ് ഏറ്റുമുട്ടലിൽ പിടിയിലായ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ ആരിസ് ഖാന് ഡൽഹി ഹൈക്കോടതി വധശിക്ഷ വിധിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്നാണ് ബട്ല ഹൗസ് ഏറ്റമുട്ടൽ കേസിനെ കോടതി വിശേഷിപ്പിച്ചത്. ആരിസ് ഖാന് വധശിക്ഷ നൽകണമെന്ന് ഡൽഹി പോലീസും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കുറ്റവാളിയുടെ ഭാഗത്ത് നിന്ന് കുറ്റബോധത്തിന്റെ നേരിയ കണികപോലും പ്രത്യക്ഷമല്ലെന്നും ഇത് അദ്ദേഹത്തെ തിരുത്താൻ സാധിക്കുമെന്ന ചെറിയ സാധ്യത പോലും ഇല്ലാതാക്കുന്നുവെന്നും പ്രോസിക്യൂട്ടർ എ.ടി അൻസാരി കോടതിയെ അറിയിച്ചു.
ഡൽഹി, ജയ്പുർ, അഹമ്മദാബാദ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലടക്കമുണ്ടായ നിരവധി സ്ഫോടനക്കേസുകളിൽ ആരിസ് ഖാന് പങ്കുണ്ട്. ഇതിനു പുറമേയാണ് ബട്ല ഏറ്റുമുട്ടൽകേസിലും ആരിസ് ഖാൻ പ്രതിയായിരിക്കുന്നത്.
2008 സെപ്തംബർ 19-നുണ്ടായ ബട്ട്ല ഹൗസ് ഏറ്റുമുട്ടലിലിലാണ് ഡൽഹി പോലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമ്മ കൊല്ലപ്പെട്ടത്. രാജ്യതലസ്ഥാനത്ത് നാലിടങ്ങളിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെ ആയിരുന്നു ബട്ല ഹൗസിലെ ഏറ്റുമുട്ടൽ. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാനെ 2018ൽ ദില്ലി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടുകയായിരുന്നു.
പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ തെളിയിക്കപ്പെട്ടു. ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയെ കൊലപ്പെടുത്തിയത് ആരിസ് ഖാനും കൂട്ടാളികളും ചേർന്നാണെന്ന് കോടതിക്ക് വ്യക്തമായി. 2008ൽ ജാമിയ നഗറിൽ ഏറ്റുമുട്ടൽ നടക്കുമ്പോൾ നാല് ഭീകരർക്കൊപ്പം ആരിസ് ഖാനും ബട്ല ഹൗസിലുണ്ടായിരുന്നുവെന്നാണ് ഡൽഹി പോലീസ് പറയുന്നത്.
അതേസമയം ഏറ്റുമുട്ടലിൽ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരെന്ന് ആരോപിക്കപ്പെടുന്ന അതിഫ് അമീനും മുഹമ്മദ് സാജിതും കൊല്ലപ്പെട്ടിരുന്നു. കേസിൽ നേരത്തെ പിടിയിലായ ഷഹ്സാദ് അഹമ്മദിനെ 2013 ജൂലായിൽ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.