ന്യൂയോർക്ക്: ആഗോള ഫാഷൻ മാസികയായ 'വാനിറ്റി ഫെയർ പുറത്തിറക്കിയ ഏറ്റവും മികച്ച രീതിയിൽ വസ്ത്രം ധരിക്കുന്നവരുടെ പട്ടികയിൽ ലിയോ പതിനാലാമൻ മാർപാപ്പ വീണ്ടും ഇടംപിടിച്ചു. മാർപാപ്പയുടെ തനതായ വസ്ത്രധാരണ ശൈലി ലോകപ്രശസ്തമായ ഫാഷൻ വേദികളിൽ വീണ്ടും ശ്രദ്ധനേടുകയാണ്.
ഇത് രണ്ടാം തവണയാണ് പാപ്പ ഈ പ്രശസ്തമായ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ 2025 ഡിസംബറിൽ 'വോഗ്' മാസിക പുറത്തിറക്കിയ മികച്ച വസ്ത്രധാരണം നടത്തുന്ന 55 വ്യക്തികളുടെ പട്ടികയിലും പാപ്പ ഇടംനേടിയിരുന്നു.
മാർപാപ്പയുടെ സഹജമായ അമേരിക്കൻ ശൈലിയാണ് തങ്ങളെ ആകർഷിച്ചതെന്ന് പ്രമുഖ ഫാഷൻ ലേഖകൻ ജോസ് ക്രിയാലെസ് ഉൻസുവെറ്റ അഭിപ്രായപ്പെട്ടു. പരമ്പരാഗത വസ്ത്രധാരണ രീതികളിലെ ലാളിത്യവും ചാരുതയുമാണ് ലോകമെമ്പാടുമുള്ള ഫാഷൻ നിരൂപകരെ വീണ്ടും പാപ്പയിലേക്ക് ആകർഷിക്കുന്നത്.
അതേസമയം പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, മുൻകാലങ്ങളിൽ ഒഴിവാക്കപ്പെട്ടിരുന്ന ചില പരമ്പരാഗത തിരുക്കർമ്മ വസ്ത്രങ്ങൾ അദേഹം തിരികെ കൊണ്ടുവന്നത് ആഗോളതലത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആത്മീയ പ്രൗഢിയും ലളിതമായ ശൈലിയും ഒരേസമയം നിലനിർത്തുന്നതാണ് പാപ്പയുടെ വസ്ത്രധാരണത്തെ വ്യത്യസ്തമാക്കുന്നത്.