ഇസ്ലമാബാദ്: ജനവാസ മേഖലകളെയും ഊര്‍ജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതര്‍ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സൗദി അറേബ്യക്ക് പിന്തുണയുമായി പാകിസ്ഥാന്‍. സൗദിയുടെ സുരക്ഷ മുന്‍നിര്‍ത്തി പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നി രാജ്യങ്ങള്‍ ഒപ്പുവെച്ച ചരിത്രപരമായ മക്ക പ്രതിരോധ കരാര്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നല്‍കി.
കരാര്‍ പ്രകാരം മൂന്ന് പങ്കാളിത്ത രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെ ഉണ്ടാകുന്ന ആക്രമണം എല്ലാവര്‍ക്കും നേരെയുള്ള അധിനിവേശമായി കണക്കാക്കും. യമന്‍ സംഘര്‍ഷം സൗദി അറേബ്യയുടെ അതിര്‍ത്തിക്കുള്ളിലേക്ക് വ്യാപിച്ചാല്‍ ഈ കരാറിലെ സുരക്ഷാ വ്യവസ്ഥകള്‍ സ്വയം പ്രാബല്യത്തില്‍ വരുമെന്നും അതില്‍ യാതൊരു സംശയത്തിനും സ്ഥാനമില്ലെന്നും പാക് പ്രതിരോധ മന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കി. സൗദി അറേബ്യയുടെ അഭ്യര്‍ഥന ഉണ്ടായാല്‍ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അന്തിമ സൈനിക നടപടി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
മക്ക പ്രതിരോധ കൂട്ടായ്മ കേവലം സൈനിക നടപടിക്ക് മാത്രമല്ല ശത്രുക്കള്‍ക്ക് മുന്നില്‍ ശക്തമായ ഒരു പ്രതിരോധമായി പ്രവര്‍ത്തിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ സൗദിയെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണങ്ങളില്‍ വന്‍ നാശനഷ്ടങ്ങളും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മേഖലയില്‍ വന്‍ സൈനിക നീക്കങ്ങള്‍ക്ക് വഴിതുറക്കുന്ന നയതന്ത്ര പ്രഖ്യാപനം പാകിസ്ഥാനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.