യു.എസ് സാമ്പത്തിക ഉപരോധത്തില്‍ ഇറാന്‍ വീഴും; ഇടക്കാല തിരഞ്ഞെടുപ്പോടെ സമവായത്തിന് വഴിയൊരുങ്ങുമെന്ന് ട്രംപ്

യു.എസ് സാമ്പത്തിക ഉപരോധത്തില്‍ ഇറാന്‍ വീഴും; ഇടക്കാല തിരഞ്ഞെടുപ്പോടെ  സമവായത്തിന് വഴിയൊരുങ്ങുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയില്‍ നവംബര്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്നും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡാളസില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

യു.എസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇറാന്‍ വന്‍തോതില്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ഉപരോധങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് അദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അമേരിക്ക അതിനല്ല മുന്‍ഗണന നല്‍കുന്നതെന്നും അദേഹം വ്യക്തമാക്കി. ഇറാനിന്റെ ആണവ പദ്ധതി പൂര്‍ണമായും തകര്‍ക്കാന്‍ അമേരിക്ക കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന യു.എസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.

കഴിഞ്ഞ വര്‍ഷം നടന്ന 12 ദിവസത്തെ സംഘര്‍ഷത്തിനിടെ ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങള്‍ യു.എസ് തകര്‍ത്തിരുന്നു. അതിനിടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ജൂലൈയ്ക്ക് ശേഷം ആദ്യമായി എണ്ണ വില ബാരലിന് 100 ഡോളര്‍ കടന്നു. അടുത്തിടെ ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകള്‍ അമേരിക്ക തകര്‍ത്തതിന് തിരിച്ചടിയായി ഹോര്‍മൂസ് കടലിടുക്കില്‍ തങ്ങള്‍ പത്ത് കപ്പലുകള്‍ ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു. ഇതോടൊപ്പം ഇറാന്റെ ഹോര്‍മോസ്ഗന്‍ പ്രവിശ്യയിലെ ഖ്വേഷം ദ്വീപിലും സിറിഖ്, മിനാബ് തുടങ്ങിയ തീരദേശ മേഖലകളിലും ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.