ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ ബാങ്കും സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. സ്വകാര്യവത്കരണം വേണ്ടിവരുന്നിടത്തെല്ലാം ജീവനക്കാരുടെ അവകാശങ്ങളും സംരക്ഷിക്കും. ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി രണ്ട് ദിവസത്തെ പണിമുടക്ക് തുടരുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന.
'മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ബാങ്കുകള്‍ നമുക്കുണ്ട്. എന്നാല്‍ കൂടുതല്‍ ശേഷിയുള്ള ബാങ്കുകള്‍ നമുക്കാവശ്യമാണ്. ഈ രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എസ്.ബി.ഐയുടെ അത്രയും ശേഷിയുള്ള നിരവധി ബാങ്കുകള്‍ ഇനിയും വേണം. എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല' ധനമന്ത്രി പറഞ്ഞു.
പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാന പ്രകാരം അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടക്കുന്നത്. ഒൻപത് യൂണിയനുകളുടെ സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ പൊതുമേഖല-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.