ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. പുതിയതായി 28,903 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടര മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. 24 മണിക്കൂറിനിടെ 188 പേര്‍ രോഗബാധിതരായി മരിച്ചു.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതാണ് വർധനയ്ക്ക് കാരണം. രാജ്യത്തെ കോവിഡ് കേസുകളിൽ 63 ശതമാനവും മഹാരാഷ്ട്രയിലാണ് ഉള്ളത്. ഇതിന് പുറമെ ഡൽഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും കോവിഡ് കേസുകൾ കൂടുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമല്ല എന്ന് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടി. രോഗവ്യാപനം തടയാനായി കർശന നിയന്ത്രണമേർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര സർക്കാരിന് കത്തയച്ചു.