ഫാദർ സ്റ്റാൻസ്വാമിയുടെ അറസ്റ്റ് : ഖനന കമ്പനിക്കെതിരെ ഉള്ള ശബ്ദം ഇല്ലാതാക്കാൻ വേണ്ടിയെന്ന് രാമചന്ദ്ര ഗുഹ
മുംബൈ : ഭീമാ കൊരെഗാവ് പ്രക്ഷോഭത്തിൽ മലയാളി ഫാദർ സ്റ്റാൻസ്വാമിയെ എൻ.ഐ.എ. അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ചരിത്രകാരൻ രാമചന്ദ്രഗുഹ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
അഞ്ച് പതിറ്റാണ്ടായി ജാർഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നയാളാണ് ഫാദർ സ്റ്റാൻ സ്വാമിയെന്നും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്ന ഖനന കമ്പനികൾക്കെതിരേയുള്ള ശബ്ദം ഇല്ലാതാക്കാൻ വേണ്ടിയാണ് അറസ്റ്റെന്നും ചരിത്രകാരൻ രാമചന്ദ്രഗുഹ ട്വീറ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ സ്റ്റാൻസ്വാമിയെ ചോദ്യം ചെയ്തിരുന്നു. 83 വയസ്സുകാരനായ ഫാദറിനെ 15 മണിക്കൂറുകളോളം എൻ ഐ എ വിവിധ ദിവസങ്ങളിലായി ചോദ്യം ചെയ്തു . നിരോധിത സംഘടനയായ സി.പി.ഐ. മാവോയിസ്റ്റ് നേതാവാണ് സ്റ്റാൻസ്വാമി എന്നതിന് തെളിവുകൾ ഉണ്ടെന്നാണ് എൻ.ഐ.എ. പറയുന്നത്.
ജെസ്യൂട്ട് സഭാ വൈദികനും മലയാളിയുമായ സ്റ്റാൻ സ്വാമി വർഷങ്ങളായി ജാർഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ദില്ലി സർവകലാശാല അധ്യാപകനും മലയാളിയുമായ ഡോ. ഹാനിബാബുവിനെ ഇതേ കേസിൽ യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഭീമാകൊരെഗാവ് കലാപകേസിൽ കേസിൽ അറസ്റ്റിലാകുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഫാദർ സ്റ്റാൻ സ്വാമി.