പൂനെയില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് പകരം കാലിത്തീറ്റ; അന്വേഷണം ആവശ്യപ്പെട്ട് മേയര്‍

പൂനെയില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് പകരം കാലിത്തീറ്റ; അന്വേഷണം ആവശ്യപ്പെട്ട് മേയര്‍

പൂനെ: പൂനെയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ഉച്ചഭക്ഷണത്തിനു പകരം കാലിത്തീറ്റ അയച്ച സംഭവം വിവാദമാകുന്നു. സ്‌കൂളിനു ലഭിച്ച കിറ്റുകള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് ഭക്ഷ്യവസ്തുക്കള്‍ക്കു പകരം കാലിത്തീറ്റയാണെന്നു മനസിലായത്. കാലിത്തീറ്റ നിറച്ച നിരവധി ബാഗുകള്‍ അധികൃതര്‍ പരിശോധിച്ചു. അതില്‍ ഒരു ബാഗില്‍ 'ന്യൂട്രി റിച്ച് ഗോ അഹാര്‍' (പോഷകസമൃദ്ധമായ കാലിത്തീറ്റ) എന്ന് എഴുതിയിട്ടുണ്ട്. സംഭവം നിര്‍ഭാഗ്യകരമെന്നും അന്വേഷണം ആവശ്യപ്പെട്ടതായും പൂനെ മേയര്‍ മുര്‍ളിധര്‍ മൊഹോള്‍ പറഞ്ഞു.

ലോക്ഡൗിനെതുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചതിനാല്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ അവരുടെ വീടുകളില്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ ആഴ്ച ആദ്യമാണ് പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള 58-ാം നമ്പര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ക്കു പകരം കാലിത്തീറ്റ എത്തിയത്.

മഹാരാഷ്ട്ര സര്‍ക്കാരാണ് സ്‌കൂള്‍ നടത്തുന്നതെങ്കിലും ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ചുമതല പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്. രാജ്യമൊട്ടാകെ 9 കോടി കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.