രാജ്യത്ത് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളുടെ ഐപി വിലാസം ബ്ലോക്ക് ചെയ്തേക്കും

രാജ്യത്ത് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളുടെ ഐപി വിലാസം ബ്ലോക്ക് ചെയ്തേക്കും

ന്യുഡല്‍ഹി: രാജ്യത്ത് ക്രിപ്റ്റോകറന്‍സി ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെയും എക്സ്ചേഞ്ചുകളുടെയും ഐപി(ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്)വിലാസം സര്‍ക്കാര്‍ ബ്ലോക്ക്ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്.

സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കുന്നതിന് ബില്ല് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. രാജ്യത്ത് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനും ആര്‍ബിഐയ്ക്ക് പദ്ധതിയുണ്ട്. അതിന് മുന്നോടിയായാണ് ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ തടയാന്‍ ഐപി വിലാസം ബ്ലോക്ക് ചെയ്യുന്നത്.

ക്രിപ്റ്റോകറന്‍സി ഒരു തരം ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ പണമാണ്. 'ക്രിപ്റ്റോ' (ഡാറ്റാ എന്‍ക്രിപ്ഷന്‍), 'കറന്‍സി' (കൈമാറ്റ മാധ്യമം) എന്നീ രണ്ട് പദങ്ങളില്‍ നിന്നാണ് ക്രിപ്റ്റോകറന്‍സി എന്ന പദം രൂപപ്പെടുന്നത്. ഇത് ഇലക്ട്രോണിക് രൂപത്തില്‍ മാത്രമേ നിലനില്‍ക്കൂ. ക്രിപ്റ്റോകറന്‍സികള്‍ പൊതുവായി ആക്സസ് ചെയ്യാവുന്ന വിലാസത്തിലൂടെ ക്രിപ്റ്റോഗ്രാഫിക് വാലറ്റുകളിലായാണ് സൂക്ഷിക്കുന്നത്. മാത്രമല്ല ഇത് സ്വകാര്യ കീ എന്ന് വിളിക്കുന്ന വളരെ ശക്തമായ പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്യും.

 സ്വകാര്യ കീ ഇല്ലാതെ വാലറ്റിലെ ക്രിപ്റ്റോകറന്‍സി ആര്‍ക്കും ഒരിക്കലും എടുക്കാന്‍ കഴിയില്ല. ഡിജിറ്റല്‍ ലോകത്ത് നിലനില്‍ക്കുന്നതും ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നതുമായ ഒരു വിനിമയ മാധ്യമമാണ് (സാധാരണ പണം പോലെ) ഒരു ക്രിപ്റ്റോകറന്‍സി. റിസര്‍വ് ബാങ്കും (ഇന്ത്യ) ഫെഡറല്‍ റിസര്‍വും (യുഎസ്) പോലെ ഇവയ്ക്ക് നിയന്ത്രണ സംവിധാനങ്ങളൊന്നും തന്നെ ഇല്ല. ഫലത്തില്‍ ഇന്റര്‍നെറ്റ് പോലെ അനിയന്ത്രിതമാണ് ഈ ഡിജിറ്റല്‍ കറന്‍സികള്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.