സൂയസ് കനാലില്‍ വന്‍ ഗതാഗതക്കുരുക്ക്; 150 ലധികം കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നു: ഗതാഗതം ദിവസങ്ങളോളം മുടങ്ങും

സൂയസ് കനാലില്‍ വന്‍ ഗതാഗതക്കുരുക്ക്;  150 ലധികം കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നു: ഗതാഗതം ദിവസങ്ങളോളം മുടങ്ങും

പനാമ: ലോകത്തിലെ ഏറ്റവും തിരക്കുള്ള കപ്പല്‍ ചാനലായ സൂയസ് കനാലില്‍ ഉണ്ടായ ഗതാഗതക്കുരുക്കില്‍ കപ്പല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയേയും യൂറോപ്പിനേയും പരസ്പരം ബന്ധിപ്പിക്കുന്ന ഏറ്റവും നീളം കുറഞ്ഞ സമുദ്രപാത കൂടിയാണ്. ഓരോ ദിവസവും നൂറുകണക്കിന് കപ്പലുകള്‍ കചന്നു പോകുന്ന ഈ കടലിടുക്കില്‍ ഇന്നലെ മുതലാണ് ഗതാഗത തടസമുണ്ടായിരിക്കുന്നത്.

നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതാണ് ഇവിടെ ഗതാഗതം തടസപ്പെടാന്‍ കാരണമായത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ വലിച്ചുനീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ നിയോഗിക്കപ്പെട്ടുവെങ്കിലും കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൂയസ് കനാലിന്റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് ചൊവ്വാഴ്ച സംഭവമുണ്ടായത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത 'എവര്‍ ഗിവണ്‍' എന്ന കപ്പലാണ് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തായ്വാന്‍ കമ്പനിയായ എവര്‍ ഗ്രീന്‍ മറൈനിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.

സൂയസ് കനാലിന് കുറുകെ നിന്നു പോയ ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റി വിലയിരുത്തുന്നത്.

2017ല്‍ ജാപ്പനില്‍ നിന്നുള്ള കണ്ടെയ്നര്‍ ഷിപ്പ് സാങ്കേതിക തകരാര്‍ മൂലം ഇടിച്ച് തിരിഞ്ഞ് നിന്ന് കനാലില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ പ്രയത്ന ഫലമായി ഇത് നീക്കാന്‍ സാധിച്ചിരുന്നു. 193 കിലോമീറ്റര്‍ നീളമാണ് സൂയസ് കനാലിലുള്ളത്. നൂറ്റമ്പതിലധികം കപ്പലുകളാണ് ട്രാഫിക്ക് ബ്ലോക്കില്‍ ഇപ്പോള്‍ കുരുങ്ങി കിടക്കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.