ബംഗാളിലും അസമിലും പരസ്യപ്രചാരണം ഇന്നവസാനിക്കും

ബംഗാളിലും അസമിലും പരസ്യപ്രചാരണം ഇന്നവസാനിക്കും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും അസമിലും ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് സംസ്ഥാനങ്ങളിലും പ്രചാരണം നടത്തും. അതേസമയം ബംഗാളില്‍ കേന്ദ്ര മന്ത്രിമാരായ അമിത്ഷായും രാജ്‌നാഥ് സിങും ഇന്ന് പ്രചാരണത്തിനെത്തും. മാര്‍ച്ച് 27 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്.

294 സീറ്റുകളുള്ള ബംഗാളിലെ 30 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പുരുലിയ, ബങ്കുര, ജാര്‍ഗ്രാം, പൂര്‍വ്വ മിട്‌നാപുര്‍, പശ്ചിമ മിട്‌നാപുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട മത്സരം. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ്- ഇടതുപാര്‍ട്ടികള്‍, ഐ.എസ്.എഫ് എന്നീ പാര്‍ട്ടികള്‍ ആണ് മത്സര രംഗത്തുള്ളത്. കേന്ദ്ര സുരക്ഷാ സേന വിഭാഗങ്ങളുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക. 684 കേന്ദ്ര സേനയെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വിന്യസിച്ചു.

അസമില്‍ ആകെയുള്ള 126 സീറ്റുകളില്‍ 47 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. ബിജെപി നയിക്കുന്ന എന്‍ഡിഎയും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയും അസം ജാതീയ പരിഷത്ത്, അസം ജാതീയവാദി യുവചാത്ര പരിഷത്ത് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യവുമാണ് മത്സരിക്കുന്നത്. ഏപ്രില്‍ 1, 6 തിയതികളിലാണ് മറ്റ് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.