കാണാതെ പഠിക്കലല്ല, പ്രായോഗിക അറിവാണ് കാര്യം : സി.ബി.എസ്.ഇക്ക് പുതിയ മൂല്യനിർണയം

കാണാതെ പഠിക്കലല്ല, പ്രായോഗിക അറിവാണ് കാര്യം : സി.ബി.എസ്.ഇക്ക് പുതിയ മൂല്യനിർണയം

ന്യൂഡൽഹി :ആറു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കാര്യക്ഷമത അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണയ മാർഗനിർദ്ദേശം സി. ബി. എസ്. ഇ പുറത്തിറക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണിത്.


കാര്യങ്ങൾ മനഃപ്പാഠമാക്കുന്ന രീതി മാറ്റി, ദൈനംദിന പ്രശ്‌നങ്ങൾ പ്രായോഗികമായി പരിഹരിക്കാനുള്ള വിദ്യാർത്ഥികളുടെ കാര്യക്ഷമത വിലയിരുത്തുന്നതാണ് പുതിയ രീതിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാൽ വ്യക്തമാക്കി.


ഇംഗ്ലീഷ്, ശാസ്ത്രം , ഗണിതം എന്നീ വിഷയങ്ങൾക്ക് മുൻതൂക്കം നൽകി മികച്ച പഠനഫലം നേടുകയാണ് ലക്ഷ്യം. സിലബസിലും പരീക്ഷകളിലും മൂല്യനിർണയത്തിലും ഘട്ടംഘട്ടമായി നാല് വർഷത്തിനുള്ളിൽ പുതിയ രീതി നടപ്പാക്കും. 

വിദ്യാർത്ഥികളുടെ അറിവുകൾ, അവർ മനസിലാക്കിയ കാര്യങ്ങൾ എന്നിവ പൂർണമായും വിലയിരുത്തും.കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ,സ്വകാര്യ സ്‌കൂളുകൾ തുടങ്ങി 25,000 സ്‌കൂളുകൾ ഇതിന്റെ ഭാഗമാകും. ബ്രിട്ടീഷ് കൗൺസിൽ, ആൽഫ പ്ലസ്,കേംബ്രിഡ്ജ്, എൻ.എ.ആർ.ഐ.സി തുടങ്ങിയ ഏജൻസികളാണ് പദ്ധതി രൂപകൽപ്പന ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.