പോളിങ് ശതമാനത്തിലും വോട്ടിങ് യന്ത്രത്തിലും ക്രമക്കേട്: ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

പോളിങ് ശതമാനത്തിലും വോട്ടിങ് യന്ത്രത്തിലും ക്രമക്കേട്: ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് ദിവസം തന്നെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടിങ് ശതമാനത്തില്‍ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെന്നും തൃണമൂല്‍ ആരോപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി. 294 അംഗ നിയമസഭയിലെ 30 മണ്ഡലങ്ങളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

എന്താണ് സംഭവിക്കുന്നത് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്തു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അഞ്ചു മിനിട്ടിന്റെ ഇടവേളയില്‍ വോട്ടിങ് ശതമാനം എങ്ങനെയാണ് കുത്തനെ കുറഞ്ഞതെന്ന് വിശദീകരിക്കാമോ എന്നും ഞെട്ടിപ്പിക്കുന്നതാണ് ഇതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റില്‍ പറയുന്നു. അടിയന്തരമായി ഇടപെടാന്‍ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റില്‍ ആവശ്യപ്പെടുന്നുമുണ്ട്.

വോട്ടിങ് യന്ത്രത്തില്‍ തകരാറുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ വി.വി പാറ്റില്‍ കാണുന്നത് ബിജെപിയുടെ ചിഹ്നമണെന്നും കാന്തി ദക്ഷിണ്‍ നിയോജക മണ്ഡലത്തിലെ ധാരാളം വോട്ടര്‍മാര്‍ ആരോപിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.