ബിൽ പെയ്‌മെന്റിന് അധിക സുരക്ഷ: ഏപ്രിൽ ഒന്നുമുതൽ ഓട്ടോ ഡെബിറ്റ് സംവിധാനം തടസപ്പെടാൻ സാധ്യത

ബിൽ പെയ്‌മെന്റിന് അധിക സുരക്ഷ: ഏപ്രിൽ ഒന്നുമുതൽ ഓട്ടോ ഡെബിറ്റ് സംവിധാനം തടസപ്പെടാൻ സാധ്യത

ന്യൂഡൽഹി: ആർബിഐയുടെ പുതിയ നിയമം പ്രാബല്യത്തിൽവരുന്നതിനാൽ ബിൽ പേയ്‌മെന്റുകൾ ഏപ്രിൽ ഒന്നുമുതൽ തടസപ്പെടാൻ സാധ്യത. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് കൂടുതലായി ഓതന്റിക്കേഷൻ(എഎഫ്എ) കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം.

മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വരിസംഖ്യയടയ്ക്കൽ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനത്തെയാകും ഇത് ബാധിക്കുക. പരിഷ്‌കാരം നടപ്പാകുന്നതോടെ ബാങ്ക്, കാർഡ്, യുപിഐ ഇപാടുകൾ, വാലറ്റ്, നാഷണൽ പെയ്‌മെന്റ് കോർപറേഷൻ വഴിയുള്ള ഇടപാടുകൾ തുടങ്ങിയവ തടസപ്പെട്ടേക്കാം.

രണ്ടായിരും രൂപവരെയുള്ള ഇടപാടുകൾക്കായിരുന്നു ഈ സംവിധാനം കൊണ്ടുവരാൻ നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിവിധമേഖലകളിൽനിന്ന് ആവശ്യമുയർന്നതിനെതുടർന്ന് പരിധി 5000 രൂപയായി വർധിപ്പിച്ചു. പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ സമയപരിധി മാർച്ച് 31നാണ് അവസാനിക്കുക.

അതേസമയം പുതുക്കിയ വ്യവസ്ഥപ്രകാരം പണം അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നതിന് അഞ്ചുദിവസം മുമ്പ് ഉപഭോക്താവിന് അറിയിപ്പ് നൽകണം. അക്കൗണ്ട് ഉടമ അനുമതി നൽകിയാൽമാത്രമെ ഇടപാട് സാധ്യമാകൂ.
നിലവിൽ ഓട്ടോ പേയ്‌മെന്റ് സംവിധാനം ഒരിക്കൽ നൽകിയാൽ നിശ്ചിതകാലയളവിൽ പണം അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി പോകുമായിരുന്നു. എന്നാൽ പരിഷ്‌കാരം നടപ്പാക്കുന്നതുസംബന്ധിച്ച് കൂടുതൽ വ്യക്തത ബാങ്കുകളും വാലറ്റുകളും മറ്റും ഇതുവരെ ഉപഭോക്താക്കൾക്ക് നൽകിയിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.