വിമാനയാത്രയ്ക്ക് ചെലവേറും; സുരക്ഷാ ഫീസ് വർദ്ധിപ്പിച്ച് ഡിജിസിഎ

വിമാനയാത്രയ്ക്ക് ചെലവേറും; സുരക്ഷാ ഫീസ് വർദ്ധിപ്പിച്ച് ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രയ്ക്ക് ഇനി ചെലവേറും. വിമാനത്താവളങ്ങളിലെ സുരക്ഷാ ഫീസില്‍ ഡയറക്ട‌റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വര്‍ധനവ് വരുത്തിയതോടെയാണിത്. പുതുക്കിയ എയര്‍ സെക്യൂരിറ്റി ഫീ അഥവാ എഎസ്എഫ് ഇന്ന് മുതലാണ് പ്രാബല്യത്തിലാകുന്നത്.

ആഭ്യന്തര യാത്രക്കാര്‍ക്ക് 40 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 114.38 രൂപയും ആയി ഫീസ് വര്‍ധിപ്പിച്ചതോടെ ആഭ്യന്തര യാത്രക്കാര്‍ 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ 12 യുഎസ് ഡോളർ അല്ലെങ്കിൽ തുല്യമായ ഇന്ത്യൻ രൂപയും എഎസ്എഫ് ആയി നല്കേണ്ടി വരും.

രണ്ട് വയസിന് താഴെയുള്ള കുട്ടികൾ, നയതന്ത്ര പാസ്‌പോർട്ട് ഉടമകൾ, ഡ്യൂട്ടിയിലുള്ള എയർലൈൻ ക്രൂ, ഇന്ത്യൻ എയർഫോഴ്സ് (ഐ‌എ‌എഫ്) നടത്തുന്ന വിമാനത്തിൽ ഔദ്യോഗിക ഡ്യൂട്ടിയിൽ യാത്ര ചെയ്യുന്നവർ, ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ പങ്കെടുക്കുവാനായി ഔദ്യോഗിക ഡ്യൂട്ടിയിൽ യാത്ര ചെയ്യുന്നവർ, മറ്റു വിമാനത്താവളങ്ങളില്‍ നിന്നു റീറൂട്ടിങ് / സാങ്കേതിക പ്രശ്നങ്ങൾ / കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവ കാരണം എത്തിച്ചേരുന്നവര്‍ എന്നിവരെ എഎസ്എഫില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇതിനു മുന്‍പ് 2020 സെപ്റ്റംബറില്‍ ആണ് എഎസ്എഫ് വര്‍ധനവ് നടപ്പാക്കിയത്. ആഭ്യന്തര യാത്രക്കാര്‍ക്ക് 10 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 4.85 ഡോളറിൽ നിന്ന് 5.20 ഡോളറുമാണ് അന്ന് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര യാത്രക്കാർക്കുളള ഫീസില ഇരട്ടിയോളമാണ് നിലവിലെ വർദ്ധന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.