ആത്മവിശ്വാസത്തിൽ മുന്നണികൾ; അസമിൽ ഭേദപ്പെട്ട പോളിംഗ്

ആത്മവിശ്വാസത്തിൽ മുന്നണികൾ; അസമിൽ ഭേദപ്പെട്ട പോളിംഗ്

ന്യൂഡൽഹി: ആസമിൽ നാൽപ്പത് മണ്ഡലങ്ങളിലായി അവസാന ഘട്ട വോട്ടെടുപ്പിലാണ്. കനത്ത സുരക്ഷാ മാർഗങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. അവസാന ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന അസമില്‍ 12.83 ശതമാനം പേര്‍ സമ്മതിദാനം വിനിയോഗിച്ചു. 40 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തില്‍ അസമില്‍ പോളിംഗ് നടക്കുന്നത്.

ഭരണകക്ഷിയായ ബിജെപി രണ്ടാം ഊഴം ലക്ഷ്യമിട്ടാണ് അസമില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് 24 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. ബദ്രുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് 12, ബി.പി.എഫ് എട്ട്, സി.പി.എം ഒന്ന് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകള്‍. ചില സീറ്റുകളില്‍ സഖ്യകക്ഷികള്‍ ഓരോരുത്തരും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയും മത്സരിക്കുന്നുണ്ട്.

ബിജെപി 20 സീറ്റുകളില്‍ മത്സരിക്കുന്നു. സഖ്യകക്ഷികളായ എജിപി, യുപിപിഎല്‍ എന്നിവര്‍ യഥാക്രമം 13 ഉം എട്ട് ഉം മണ്ഡലങ്ങളിലും ജനവിധി തേടുന്നുണ്ട്. 2016 ല്‍ ബിജെപി - എജിപി സഖ്യം 15 സീറ്റുകള്‍ നേടി. അന്ന് സഖ്യകക്ഷിയായിരുന്ന ബിപിഎഫ് എട്ട് നേടി. കോണ്‍ഗ്രസ് 11 ഉം എ.യു.യു.ഡി.എഫ് ആറും സീറ്റുകളാണ് നേടിയിരുന്നത്.
രാഷ്ട്രീയ തരംഗം ഒന്നും ദൃശ്യമല്ലാത്ത തിരഞ്ഞെടുപ്പ് അന്തരീക്ഷമാണ് അസമിൽ. അധികാരത്തിലുള്ള ബിജെപി സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യവും 100ൽ അധികം സീറ്റുകൾ നേടുമെന്ന അവകാശവാദം ഉന്നയിക്കുന്നു. 126 അംഗങ്ങളാണ് അസം നിയമസഭയിൽ. 

മാർച്ച് 27ന് ഒന്നാംഘട്ടവും (47 സീറ്റ്) ഈ മാസം ഒന്നിന് രണ്ടാംഘട്ടവും (39) വോട്ടെടുപ്പു കഴിഞ്ഞു. ബാക്കി 40 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ 76.9 ശതമാനവും രണ്ടാം ഘട്ടത്തിൽ 80.96 ശതമാനവും വോട്ടുകൾ രേഖപ്പെടുത്തി.

അതേസമയം വാഗ്ദാനം ചെയ്തതുപോലെ തൊഴിലാളികളുടെ ദിവസക്കൂലി 351 രൂപയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് ബിജെപി സഖ്യത്തിന് ദോഷം ചെയ്യും. ഇതിനു പുറമേ സംസ്ഥാനത്തെ കിഴക്കൻ മേഖലയിലുള്ള ഗോത്രവിഭാഗങ്ങൾ പൗരത്വനിയമത്തിന് എതിരാണ്. ഇതും ബിജെപിയുടെ വോട്ടുകൾ ചോർത്തും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വനിയമം നടപ്പാക്കില്ല എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.