ന്യൂഡൽഹി : ഇന്ത്യ-പാക്ക് നിയന്ത്രണ രേഖയിലൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 75 ശതമാനത്തോളം ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ സാധിച്ചെന്ന് ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിനാർ കോർ മേധാവി ലഫ്. ജനറൽ ബി.എസ് രാജു.
കശ്മീരിലേക്കു കഴിഞ്ഞ വർ ഷം 130 ഭീകരർ നുഴഞ്ഞു കയറിയിരുന്ന സ്ഥാനത്ത് ഈ വർഷം മുപ്പതിൽ താഴെയായി ചുരുങ്ങിയെന്നും ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു.
ഇന്ത്യൻ സൈന്യം സ്വീകരിച്ചു കൊണ്ടിരിക്കുന്ന അതിശക്തമായ നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവർ ത്തനങ്ങളുടെ ഫലമാണിത്. ശ്രീനഗറിലെ ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫെന്ററി സെന്ററിൽ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം വലിയ പരിധിവരെ നുഴഞ്ഞുകയറ്റം തടയാനായി. കഴിഞ്ഞ വർഷം 130 ഭീകരരാണ് അതിർത്തി കടന്നെത്തിയത്.
ശനിയാഴ്ച കിഷൻഗംഗ നദിക്കപ്പുറത്തുനിന്ന് ആയുധങ്ങൾ എത്തിക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യം നിഷ്ഫലമാക്കി. നാല് കലാഷ്നിക്കോവ് റൈഫിളുകളും പിടിച്ചെടുത്തു. ഒരു വിദേശി ഉൾപ്പെടെ നിരവധി ഭീകരരെ വകവരുത്തി. കഴിഞ്ഞ ആറു മാസമായി ഭീകരരുടെ റിക്രൂട്ട്മെന്റിലും കുറവു വന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.