ലക്നോ: ഝാൻസിയിൽ കന്യാസ്ത്രീകൾക്കു നേരെയുണ്ടായ അക്രമത്തില്‍ അറസ്റ്റിലായ സംഘപരിവാർ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. എബിവിപി, രാഷ്ട്രീയ ഭക്ത സംഘട്ടൻ, ഹിന്ദു ജാഗരൺ മഞ്ച് എന്നീ സംഘടന നേതാക്കൾക്കാണ് ജാമ്യം അനുവദിച്ചത്.ഝാൻസി ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.
കേസിൽ മൂന്ന് പേരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. മാർച്ച് 19നു ഡൽഹിയിൽ നിന്നു ഒഡീഷയിലേക്കു പോയ ഉത്കൽ എക്സ്പ്രസിൽ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകൾക്കും രണ്ടു സന്യാസാർഥിനികൾക്കും എതിരേയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. മതിയായ യാത്രാരേഖകളും തിരിച്ചറിയൽ കാർഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണച്ച റെയിൽവെ ഉദ്യോഗസ്ഥരും പോലീസും യാത്രക്കാരെ ട്രെയിനിൽ നിന്നിറക്കി പോലീസ് സ്റ്റേഷനിൽ രാത്രി പത്തുവരെ തടഞ്ഞുവച്ചു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു.