മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുംബൈ നഗരത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് വാരാന്ത്യ അടച്ചിടല്‍. ഈ സമയങ്ങളില്‍ ആവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിയ്ക്കു.ഭക്ഷണം, അവശ്യസാധനങ്ങള്‍ എന്നിവയുടെ ഹോം ഡെലിവറിക്ക് ഇളവ് നല്‍കിയിട്ടുണ്ട്. പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും നിയന്ത്രണങ്ങളില്‍ ആനുകൂല്യമുണ്ട്.
അതേസമയം, രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകളിൽ പകുതിയും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമ്പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണം. ഈ സാഹചര്യത്തിൽ രാത്രികാല കർഫ്യൂവും ആഴ്ചാവസാനം ലോക്ഡൗണും ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, അടുത്ത 15 ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്.
സംസ്ഥാനത്താകെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച സൂചന നല്‍കിയിരുന്നു. ഇന്ന് ടാസ്‌ക് ഫോഴ്‌സുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് അത്യാവശ്യമാണെന്നും ആവശ്യമെങ്കിൽ ഇളവുകൾ മാത്രം നൽകാമെന്നും ഉപമുഖ്യമന്ത്രി അശോക് ചവാൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി കോവിഡ് കർമസേനയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ബിജെപി പ്രതിനിധികളും ഒരു വിഭാഗം ശിവസേന-കോൺഗ്രസ്-എൻസിപി പ്രതിനിധികളും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്.