ന്യൂഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് രണ്ടുപേരും വാര്‍ത്ത പുറത്തുവിട്ടത്. യോഗി ആദിത്യനാഥിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തിലേക്ക് അദ്ദേഹം മാറി.
ഇന്ന് ഉച്ചയോടെയാണ് കൊറോണ സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെയാണ് അദേഹം അസുഖ ബാധിതനായ വിവരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. 'ഭരണചുമതലകള്‍ സാധാരണപോലെ നടക്കുമെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പർക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും' അദ്ദേഹം അഭ്യര്‍ഥിച്ചു.
അതേസമയം രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം അഖിലേഷ് യാദവ് ക്വാറന്റീനിലാണ്. 'കൊറോണ പരിശോധന ഫലം പോസിറ്റീവാണ്. ഐസോലേഷനില്‍ കഴിയുകയാണ്. സമ്പർക്കം പുലര്‍ത്തിയവര്‍ ഉടന്‍ തന്നെ പരിശോധനക്ക് വിധേയരാകുകയും ക്വാറന്റീനില്‍ പോകുകയും ചെയ്യണം'- അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. അഖിലേഷ് യാദവ് കുംഭമേളയില്‍ പങ്കെടുക്കാന്‍ ഹരിദ്വാറില്‍ പോകുകയും നിരവധി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരി മഹാരാജിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് കഴിഞ്ഞയിടെ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഉത്തർപ്രദേശിൽ ഇന്നലെ 18000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഉത്തർപ്രദേശിൽ ഇത്രയുമധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.