കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ രാത്രി 10 മുതല്‍ രാവിലെ നാല് വരെ വാഹനങ്ങള്‍ കടത്തി വിടില്ല; പരിശോധന കര്‍ശനമാക്കി

കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ രാത്രി 10 മുതല്‍ രാവിലെ നാല് വരെ വാഹനങ്ങള്‍ കടത്തി വിടില്ല; പരിശോധന കര്‍ശനമാക്കി

കൊച്ചി: അതിതീവ്രമായ കോവിഡ് വ്യാപന സാഹചര്യത്തില്‍ കേരള - തമിഴ്‌നാട് അതിര്‍ത്തികളില്‍ കര്‍ശന പരിശോധന. രാത്രികാല കര്‍ഫ്യൂവിനെത്തുടര്‍ന്ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ തമിഴ്‌നാട് അതിര്‍ത്തി അടച്ചിടും. ഈ സമയത്ത് അവശ്യ സര്‍വീസുകള്‍ ഒഴികെ ഒരു വാഹനവും കടത്തി വിടില്ല.

കേരള അതിര്‍ത്തിയിലടക്കം കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ഇ - പാസ് നിര്‍ബന്ധമാക്കി നേരത്തേ ഉത്തരവിറങ്ങിയിരുന്നു. ഇ-പാസ് ഉള്ളവരെയോ, ആശുപത്രിയിലേക്ക് പോകുന്നത് പോലെ അത്യാവശ്യങ്ങള്‍ക്ക് പോകുന്നവരെയോ മാത്രമാണ് കടത്തി വിടുന്നത്.

കേരളത്തിലും സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന അതിര്‍ത്തിയായ ഇഞ്ചിവിള ചെക്‌പോസ്റ്റില്‍ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ-പാസ് ഉള്ളവരെയും ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങള്‍ക്ക് പോകുന്നവരെയും മാത്രമാണ് കടത്തിവിടുന്നത്. ഇന്നലെ വരെ കേരള അതിര്‍ത്തിയില്‍ ഒരു തരത്തിലുള്ള പരിശോധനയും ഉണ്ടായിരുന്നില്ല.

പാലക്കാട്ടെ വാളയാര്‍ അതിര്‍ത്തിയിലും കേരളാ പൊലീസ് ശക്തമായ പരിശോധന തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ടരയോടെയാണ് പരിശോധന തുടങ്ങിയത്. കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലെ റജിസ്‌ട്രേഷന്‍ പരിശോധിച്ച് ഇ-പാസ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തി, അതുള്ളവരെ മാത്രമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്.

തമിഴ്‌നാട്ടില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള വാഹനങ്ങള്‍ കടത്തി വിടുന്നതില്‍, അവശ്യ സര്‍വീസുകള്‍ക്കൊഴികെ മറ്റൊന്നിനും ഇളവുണ്ടാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.