മയാമി: അമേരിക്കയുടെ കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ പെംബ്രോക് പൈന്‍സ് സിറ്റിയിൽ മലയാളി വനിതയ്ക്ക് അംഗീകാരം. പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്കാണ് മലയാളിയായ ഡോ.സുജമോള്‍ സ്കറിയാ തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റി മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസിന്റെയും കമ്മീഷണര്‍ ഐറിസ് സിപ്പിളിന്റെയും സംയുക്തമായ നിർദ്ദേശം സിറ്റി കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
വിവിധ മേഖലകളിൽ പ്രാഗല്‍ഭ്യം തെളിയിച്ച പതിനൊന്നു വ്യക്തികള്‍ അടങ്ങിയ സമിതിയുടെ നിര്‍ദ്ദേശാനുസരണമാണ് പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ സിറ്റി കൗണ്‍സില്‍ തീരുമാനം എടുക്കുന്നത്.
ഫ്‌ളോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ബിരുദാനധര ബിരുദവും ഡോക്ടറല്‍ ഡിഗ്രിയും നേടിയ സുജാമോൾ നേഴ്സ് പ്രാക്റ്റീഷണറായി ജോലി നോക്കുന്നു.
സുജാമോൾ നഴ്സിംഗ് വിദ്യാഭ്യാസം നേടിയത് മുംബയിലെ ഹിന്ദുജ നേഴ്‌സിങ് കോളേജില്‍ നിന്നാണ്. കഴിഞ്ഞ പതിനാറു വര്‍ഷമായി ഫ്‌ളോറിഡായിലെ ഹോളിവുഡ് സിറ്റിയിലെ മെമ്മോറിയല്‍ റീജിയണല്‍ ഹോസ്പിറ്റലിൽ ജോലി നോക്കുകയാണ് സുജമോൾ.
കേരള സമാജം പ്രസിഡന്റ് ജോജി ജോണ്‍, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി സാജന്‍ കുര്യന്‍, ജോര്‍ജ് മലയില്‍ തുടങ്ങിയവര്‍ സിറ്റി ഹാളില്‍വച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
കോട്ടയം ജില്ലയിലെ തോട്ടക്കാട് കയ്യാലപറമ്പില്‍ കറിയാകുട്ടിയും കുഞ്ഞമ്മയുമാണ് ഡോ സുജമോളുടെ മാതാപിതാക്കൾ. ഭര്‍ത്താവ് പുളീംകുന്നു കൊടുപാടത്തില്‍ ടോം ജോര്‍ജ്.