ദില്ലി: ഏറെ നാടകീയതകളും അനിശ്ചിതത്വവും നിറഞ്ഞ ഒരു രാപ്പകലിനൊടുവിൽ ഹാഥ്റസ് പെൺകുട്ടിയുടെ കുടുംബത്തെ ഇന്ന് പുലർച്ചെയോടെ ലഖ്നൗവിലെത്തിച്ചു. രാവിലെയോടെ എത്തിയ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും അകമ്പടിയോടെയാണ് ഇവരെ ലഖ്നൗവിലെത്തിച്ചത്. ഇന്നലെ രാവിലെ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വന്നത്. എന്നാൽ, രാത്രിയാത്ര ഭയപ്പെടുന്നുവെന്നും, നാളെ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും കുടുംബം അറിയിച്ചതിനെത്തുടർന്നാണ് യാത്ര രാവിലേക്ക് മാറ്റിയത്. കുടുംബത്തിന്റെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചതിൽ സ്വമേധയാ എടുത്ത കേസ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. ഹിയറിംഗ് വ്യക്തിപരമായി നടക്കാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ യാത്ര ക്രമീകരിക്കാൻ ഹത്രാസ് ജില്ലാ ഭരണകൂടത്തിൻ കോടതി നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് രാജൻ റോയ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പായി ഉച്ചയ്ക്ക് 2: 15 ന് കേസ് പരിഗണിക്കും.