രാജ്യത്ത് ലോക്ക്ഡൗണില്ല; ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ലോക്ക്ഡൗണില്ല; ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. നിലവില്‍ രാജ്യം അടച്ചുപൂട്ടേണ്ട സാഹചര്യം ഇല്ല. ലോക്ക് ഡൗണ്‍ അവസാന ഉപാധിയായി മാത്രമേ സംസ്ഥാനങ്ങളും നടപ്പാക്കാവൂ. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തി കോവിഡ് വ്യാപനം തടയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കണ്ടെത്തുന്നത് എളുപ്പമാകും. യാതൊരു കാരണവുമില്ലാതെ വീടുകളില്‍ നിന്ന് ഇറങ്ങരുതെന്ന് ആളുകളോട് അഭ്യര്‍ത്ഥിക്കുകയാണ്. തൊഴിലാളികള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ തുടരണം. അവര്‍ക്ക് വാക്‌സിന്‍ എത്തിക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണം.

കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് ആഞ്ഞടിച്ചത്.വലിയ വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഒരുമയോടെയും കൃത്യമായ തയ്യാറെടുപ്പും നടത്തിയാല്‍ നമ്മുക്ക് കോവിഡിനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് ആദ്യ ഘട്ടത്തില്‍ കൃത്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ അതല്ല സാഹചര്യം. വളരെ ചെറിയ സമയത്തിനുള്ളില്‍ തന്നെ അതെല്ലാം സജ്ജമാക്കാന്‍ സാധിച്ചു. ഇപ്പോഴും രാജ്യത്ത് പരിശോധനകള്‍ വര്‍ധിപ്പിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. എന്നാല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിവരികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.