കോവിഡ് വ്യാപനം; മെയ് മാസം ജപമാലയജ്ഞ മാസമായി പ്രഖ്യാപിച്ച് വത്തിക്കാൻ

കോവിഡ് വ്യാപനം; മെയ് മാസം ജപമാലയജ്ഞ മാസമായി  പ്രഖ്യാപിച്ച് വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മെയ് മാസം ജപമാലയജ്ഞ മാസമായി വത്തിക്കാൻ പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സമൂഹങ്ങളുടെയും ഇടയിൽ ജപമാല പ്രാർത്ഥന പ്രോത്സാഹിപ്പിക്കാനായി ലോകമെമ്പാടുമുള്ള തീർത്ഥാടന കേന്ദ്രങ്ങളും പ്രത്യേകമാം വിധം ജപമാല യജ്ഞത്തിൽ പങ്കാളികളാകുമെന്ന് പൊന്തിഫിക്കൽ കൗൺസിൽ പറഞ്ഞു.

"സഭയിൽനിന്ന് പ്രാർത്ഥന നിരന്തരമായി ദൈവത്തിലേക്ക് ഉയർന്നു" എന്നായിരിക്കും ജപമാല യജ്ഞ മാസത്തിന്റെ പ്രമേയമെന്ന് നവ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

പരമ്പരാഗതമായി മെയ് മാസം പരിശുദ്ധ കന്യകാമറിയത്തിനാണ് കത്തോലിക്കാ സഭ സമർപ്പിച്ചിരിക്കുന്നത്. ദൈവമാതാവിന്റെ മാധ്യസ്ഥം പ്രത്യേകം യാചിച്ചുക്കൊണ്ട് പാപ്പ തന്നെ ആയിരിക്കും മെയ് മാസം ഒന്നാം തീയതി ജപമാലയജ്ഞത്തിനു തുടക്കം കുറിക്കുക. ഓരോ ദിവസവും ഓരോ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന്, മൊത്തം മുപ്പത് തീർത്ഥാടനകേന്ദ്രങ്ങളിൽ നിന്നായി തൽസമയം വിശ്വാസികൾക്കു വേണ്ടി ജപമാലയജ്ഞം സംപ്രേക്ഷണം ചെയ്യും.

അതേസമയം കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും സാഹോദര്യ ബോധത്തോടുകൂടി പ്രതിസന്ധികളെ ഒരുമിച്ചു തരണം ചെയ്യണമെന്നും ഇബേരോ-അമേരിക്കൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നർക്കുളള വീഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.