കരിപ്പൂര്‍ വിമാനാപകടം പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കരിപ്പൂര്‍ വിമാനാപകടം പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം ഉണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് വ്യോമയാന മന്ത്രാലയം. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. വിമാനം ലാന്‍ഡ് ചെയ്തത് ചട്ടങ്ങള്‍ പാലിക്കാതെയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സാങ്കേതിക പിഴവും സംഭവിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം ലാന്‍ഡ് ചെയ്തത് റണ്‍വേയുടെ പകുതി കഴിഞ്ഞതിന് ശേഷം. ഗോ എറൗണ്ട് ചട്ടം പാലിച്ചില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. കരിപ്പൂര്‍ വിമാന ദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചെന്നും ഉടന്‍ പരസ്യപ്പെടുത്തുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

2020 ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. കോവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം ആളുകളുമായെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

വിമാനം ലാന്‍ഡിംഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോര്‍ച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. 73 പേര്‍ നിസാര പരിക്കുകളോടെയും രക്ഷപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.