'കുഴലൂതിയ കൊടുംക്രൂരത'യ്ക്ക് ഇരട്ട ജീവപര്യന്തം: ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് ജീവിതാവസാനം വരെ ജയിലില്‍

'കുഴലൂതിയ കൊടുംക്രൂരത'യ്ക്ക് ഇരട്ട ജീവപര്യന്തം:  ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് ജീവിതാവസാനം വരെ ജയിലില്‍

നാല്‌   വകുപ്പുകള്‍ പ്രകാരം പ്രതി  കുറ്റക്കാരനാണെന്ന്  തിങ്കളാഴ്ച കോടതി വ്യക്തമാക്കിയിരുന്നു.    കൊലപാതകത്തിനും വധ ശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം. മറ്റ് രണ്ട് കേസുകളില്‍ പത്തും എഴും വര്‍ഷം വീതം തടവ് അനുഭവിക്കണം. 17 വര്‍ഷത്തെ തടവിന് ശേഷം മാത്രമേ ഇരട്ട ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. ഫലത്തില്‍ ജീവിതാവസാനം വരെ സൂരജ് ജയിലില്‍ കഴിയേണ്ടി വരും.

കൊല്ലം: പ്രമാദമായ ഉത്ര വധക്കേസിലെ പ്രതി ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം  തടവ് ശിക്ഷ. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജിന്റേതാണ് വിധി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന്  തിങ്കളാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. 

ഇതില്‍ കൊലപാതകത്തിനും വധ ശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം. മറ്റ് രണ്ട് കേസുകളില്‍ പത്തും എഴും വര്‍ഷം വീതം തടവ് അനുഭവിക്കണം. 17 വര്‍ഷത്തെ തടവിന് ശേഷം മാത്രമേ ഇരട്ട ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. ഫലത്തില്‍ ജീവിതാവസാനം വരെ സൂരജ് ജയിലില്‍ കഴിയേണ്ടി വരും.

അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍ വിജയസേനന്റെ മകളാണ് ഉത്ര. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ക്രൂരനായ ഭര്‍ത്താവ് സൂരജിന് വധ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

പഴുതടച്ച അന്വേഷണമാണ് പ്രതി ചെയ്ത കുറ്റകൃത്യം തെളിയിക്കാന്‍ സഹായിച്ചത്. രണ്ടുതവണ അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട സൂരജ്, മൂന്നാം തവണ മൂര്‍ഖനെ ഉപയോഗിച്ചാണ് കൊല നടത്തിയത്.

2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. സ്വത്തിന് വേണ്ടി പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊല്ലുകയായിരുന്നു എന്നാണ് കേസ്. ഒരു വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്.

ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഈ കേസിലെ ഏറ്റവും വലിയ സവിശേഷത. 87 സാക്ഷി മൊഴികളും 288 രേഖകളും 40 തൊണ്ടി മുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം കോടതി പ്രതി സൂരജ് കുറ്റക്കാരനാണെന്ന് വിധിച്ചത്.

ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് സൂരജിനെതിരെ കോടതിയില്‍ പ്രോസിക്യൂഷന്‍ അന്തിമ വാദം നടത്തിയത്. ഉത്രയുടെ അതേ ഭാരമുള്ള ഡമ്മി ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങള്‍ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. പണം മാത്രമായിരുന്നു സൂരജിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഭിന്നശേഷിക്കാരിയായ ഉത്രയെ വിവാഹം കഴിച്ചതും പിന്നീട് ആസൂത്രിതമായി കൊലപ്പെടുത്തിയതുമെന്നാണ് കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നത്.

തുടക്കം മുതല്‍ തന്നെ നിരപരാധിയാണെന്നാണ് സൂരജ് വാദിച്ചിരുന്നതെങ്കിലും ശാസ്ത്രീയ തെളിവുകളുടെ സമഹാരണത്തിലൂടെ ഈ വാദം പൊളിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. ഉത്രയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് സൂരജ് പല തവണ ഇന്റര്‍നെറ്റില്‍ പാമ്പുകളെ കുറിച്ച് തിരഞ്ഞത് കേസിലെ നിര്‍ണായക തെളിവായി മാറിയിരുന്നു. മാത്രമല്ല പാമ്പു പിടുത്തക്കാരന്‍
കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷിന്റെ മൊഴിയും ചില വീഡിയോകളും സൂരജിനെതിരായിരുന്നു.


കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സൂരജ് മാത്രമാണ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഉത്രയെ അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ നിന്ന് അഞ്ചലിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയും സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും ഉത്രയുടെ വീട്ടുകാര്‍ ആവശ്യപ്പെടുകയും ചെയ്തതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് നിഗമനം.

എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ കാരണമായത്. ഇതിന് മുന്‍പും സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സൂരജ് ചെയ്തത് കൊടും കുറ്റകൃത്യമാണെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് പറഞ്ഞു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് താന്‍ മറ്റൊരു കേസിലും ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ കേസില്‍ അതാവശ്യപ്പെട്ടത് നിയമപരമായ ബാദ്ധ്യത നിറവേറ്റാനാണെന്നും അദ്ദേഹം വ്യക്തമാക്കി. സൂരജിന് പരമാവധി ശിക്ഷ നല്‍കണമെന്ന് ഉത്രയുടെ മാതാപിതാക്കളും സഹോദരനും ആവശ്യപ്പെട്ടിരുന്നു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് പ്രോസിക്യൂഷന്‍ വാദിച്ച ഉത്ര വധക്കേസ് ഫൊറന്‍സിക് സയന്‍സില്‍ പുതിയ അധ്യായത്തിന് തന്നെ വഴി തെളിച്ചു. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നത് സംബന്ധിച്ച പഠന ശാഖയ്ക്കാണ് കേസ് വഴി തുറന്നത്.

പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പഠനം തുടങ്ങി.

ഇന്ത്യയില്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ മൂന്ന് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുന്‍പുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.