ജനീവ : രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന യാത്രാ നിരോധനത്തിന് കൊറോണയുടെ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തടയാന്‍ ആകില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇത് ആളുകളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കും; മാത്രമല്ല കൊറോണ വ്യാപനം ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ സാരമായി ബാധിക്കും.അന്താരാഷ്ട്ര യാത്രികരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ രാജ്യങ്ങള്‍ കാര്യക്ഷമമാക്കുകയാണാവശ്യമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ വ്യാപകമായി വിലക്കേര്‍പ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. യാത്രാ നിരോധനം ജനജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നത് പരഗഗണനയര്‍ഹിക്കുന്ന വിഷയമാണ്.യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതു കൊണ്ടു മാത്രം ഒമിക്രോണിന്റെ ആഗോളവ്യാപനം തടയാന്‍ സാധിക്കില്ല. യാത്രാ നിരോധനത്തിന് പകരമായി തെളിവുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാകണം രാജ്യങ്ങള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത്.
ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പുതിയ വകഭേദം അപകടകാരിയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ 12 ലധികം രാജ്യങ്ങളിലാണ് കൊറോണയുടെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെല്ലാം കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിയന്ത്രണങ്ങളും ജാഗ്രതയും കടുപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26