ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളെ 'ശനി' ബാധിക്കും; 2023-24 വര്‍ഷത്തെ അക്കാഡമിക് കലണ്ടര്‍ പുറത്തിറക്കി

ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളെ  'ശനി' ബാധിക്കും; 2023-24 വര്‍ഷത്തെ അക്കാഡമിക് കലണ്ടര്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ 2023-24 അധ്യയനവര്‍ഷത്തെ അക്കാഡമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് പ്രവര്‍ത്തി ദിനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ 28 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

2023 ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെ നീളുന്ന അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ 220 പ്രവര്‍ത്തി ദിവസം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി 221ദിവസം, ഹയര്‍ സെക്കന്‍ഡറി 192 പ്രവര്‍ത്തി ദിവനം എന്നിങ്ങനെയാണ് അധ്യയന ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് നടന്ന ക്യു.ഐ.പി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി, ലിറ്റില്‍ കൈറ്റ്‌സ് തുടങ്ങി കായികം, കല ഉള്‍പ്പെടെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശനിയാഴ്ചകളിലാണ്.

കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ സ്‌കൂളുകള്‍ക്ക് 220 പ്രവൃത്തി ദിനം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, ഇതുസംബന്ധിച്ച് അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

എല്‍.പിക്ക് 800 മണിക്കൂറും, യു.പിക്ക് ആയിരം മണിക്കൂറും ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് 1200 മണിക്കൂറുമാണ് ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരുന്നത് 2014ലാണ് മാറ്റിയത്. വി.എച്ച്.എസ്.ഇക്ക് 2022 ഡിസംബറിലാണ് പ്രവൃത്തി ദിനം അഞ്ചാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.