തലച്ചോറിനെ കമ്പ്യൂട്ടറാക്കുന്ന മസ്‌കിന്റെ ന്യൂറാലിങ്ക് മനുഷ്യരിലേക്ക്; രജിസ്ട്രേഷൻ ഫോം വെബ്സൈറ്റിൽ

തലച്ചോറിനെ കമ്പ്യൂട്ടറാക്കുന്ന മസ്‌കിന്റെ ന്യൂറാലിങ്ക് മനുഷ്യരിലേക്ക്; രജിസ്ട്രേഷൻ ഫോം വെബ്സൈറ്റിൽ

ന്യൂയോർക്ക്: ഇലോൺ മസ്കിന്റെ വിവാദ സംരംഭമായ ന്യൂറാലിങ്ക് മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് ഇംപ്ലാന്റ് ചെയ്യാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി കമ്പനി. ആദ്യ ഘട്ടത്തിൽ പക്ഷാഘാതം ബാധിച്ച രോഗികളിലായിരിക്കും ന്യൂറാലിങ്ക് ഘടിപ്പിക്കുക. റിവ്യു ബോർഡിന്റെ അനുമതി ഇതിനായി ലഭിച്ചാൽ മാത്രമേ ന്യൂറാലിങ്ക്ഇം ചിപ്പ് ഇംപ്ലാന്റ് ചെയ്യുക.ആറു വർഷമാണ് ഇതിന്റെ പരീക്ഷണ കാലഘട്ടം. ഇതിനായുള്ള റജിസ്ട്രേഷൻ ഫോം കമ്പനി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി പരീക്ഷണത്തിന് തയാറാവുന്ന രോഗികളുടെ തലച്ചോറിലെ ശരീര ചലനം നിയന്ത്രിക്കുന്ന ഭാഗത്ത് ചിപ്പ് ഘടിപ്പിക്കും. റോബോട്ടിന്റെ സഹായത്തോടെ ഇൻസ്റ്റാൾ ചെയ്യുന്ന ചിപ്പിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനിലേക്ക് സിഗ്നൽ ലഭിക്കും. ചിന്തകളിലൂടെ കംപ്യൂട്ടർ കഴ്സറോ കീബോർഡോ ചലിപ്പിക്കാനുള്ള ശേഷി വ്യക്തികൾക്ക് ലഭിക്കാനാണ് ആദ്യ ഘട്ട ശ്രമം. എ ഐ യുടെ സഹായത്തോടെ ഗവേഷണം നടത്തുന്ന ന്യൂറാലിങ്കിന്റെ പുതിയ നീക്കം നിർണായകമായ ചുവടുവയ്പായാണ് വിലയിരുത്തുന്നത്.

ഇനിയുള്ള കാലഘട്ടത്തിൽ ഇത്തരം പരീക്ഷണങ്ങൾ മുറുകുമ്പോൾ വലിയ അപകട സാധ്യതകൾ ഒളിഞ്ഞിരിക്കുന്നെന്ന് ശാസ്ത്ര ലോകം വിലയിരുത്തുന്നു. സുരക്ഷാ അപകട സാധ്യതകൾ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) എഫ്ഡിഎ ചിപ്പ് ഘടിപ്പിക്കുന്നതിനെ എതിർത്തിരുന്നു. മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ഉപകരണം നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉൾപ്പെടെ അവർ പങ്കുവെക്കുകയും ചെയ്തു.

അതേ സമയം അടുത്തിടെ പ്രത്യേകതരം കംപ്യൂട്ടർ ചിപ്പുകൾ തലച്ചോറിനുള്ളിൽ ഘടിപ്പിച്ച ഒരു കുരങ്ങൻ ചിന്തകൾ മാത്രമുപയോഗിച്ചു ഗെയിം കളിക്കുന്ന വിഡിയോ കമ്പനി പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തിൽ തങ്ങൾ കൈവരിച്ച പുരോഗതിയാണ് ഇതുവഴി കമ്പനി വെളിപ്പെടുത്തിയത്. ഗവേഷണം പൂർണതോതിൽ വിജയകരമായാൽ പക്ഷാഘാത രോഗികൾ, അൽസ്ഹൈമേഴ്സ്, ഡിമൻഷ്യ ബാധിതർ തുടങ്ങിയവരുടെയൊക്കെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളാണു വരാൻ പോകുന്നതെന്നും കമ്പനി വ്യക്തമാക്കി.

തളർന്നു കിടക്കുന്ന രോഗികൾക്കു പരസഹായമില്ലാതെ യന്ത്രങ്ങൾ ചലിപ്പിക്കാനും വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സ്മാർട് ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാനും വേണ്ടതായ നിർദേശങ്ങൾ ചിന്തകളിലൂടെ നൽകാൻ കഴിയുമെന്നും കമ്പനി പറയുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.