ഇന്‍ഡിഗോ വിമാനങ്ങള്‍ ഇന്നും റദ്ദാക്കും; പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കം: ക്രിസ്മസ് അവധിക്കാലത്ത് രാജ്യത്ത് യാത്രാ ക്ലേശം രൂക്ഷമായേക്കും

ഇന്‍ഡിഗോ വിമാനങ്ങള്‍ ഇന്നും റദ്ദാക്കും; പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കം: ക്രിസ്മസ് അവധിക്കാലത്ത് രാജ്യത്ത് യാത്രാ ക്ലേശം രൂക്ഷമായേക്കും

സാധാരണ നിലയിലെത്താന്‍ രണ്ട് മാസം സമയമെടുക്കുമെന്ന് കമ്പനി

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും കൂട്ടത്തോടെ റദ്ദാക്കുന്നു. സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണ നിലയിലെത്താന്‍ രണ്ട് മാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ചു.

രാജ്യത്തെ പല വിമാനത്താവളങ്ങളിലും ബുക്ക് ചെയ്ത വിമാനയാത്ര നടക്കാതെ യാത്രക്കാര്‍ വലയുകയാണ്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട യാത്രക്കാര്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ ജീവനക്കാരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു.

ഇന്നലെ 550 ലധികം വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. 20 വര്‍ഷത്തെ ഇന്‍ഡിഗോയുടെ ചരിത്രത്തില്‍ ഇത്രയധികം വിമാനങ്ങള്‍ റദ്ദാക്കുന്നത് ആദ്യമായാണ്. പ്രതിദിനം ഏകദേശം 2300 വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. ഇതില്‍ 19.7 ശതമാനം വിമാനങ്ങള്‍ മാത്രമാണ് ബുധനാഴ്ച കൃത്യ സമയത്ത് സര്‍വീസ് നടത്തിയത്. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത 35 ശതമാനത്തില്‍ നിന്നും കുത്തനെയുള്ള ഇടിവായിരുന്നു ഇത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡിജിസിഎയും മുതിര്‍ന്ന ഇന്‍ഡിഗോ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കാനുള്ള നീക്കത്തിലാണ്.

പൈലറ്റുമാര്‍ക്ക് വിശ്രമം ഉറപ്പാക്കാന്‍ ഡിജിസിഎ ഏര്‍പ്പെടുത്തിയ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതിലെ വീഴ്ചയാണ് വിമാന സര്‍വീസുകള്‍ താളം തെറ്റാന്‍ കാരണം. എന്നാല്‍ ഇന്‍ഡിഗോയ്ക്ക് ഡിജിസിഎ ഇളവ് നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചതായാണ് വിവരം. രാത്രി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഡിജിസിഎ ചട്ടത്തില്‍ ഫെബ്രുവരി വരെ ഇളവ് നല്‍കണമെന്ന് കമ്പനി ഡിജിസിഎയോട് ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ ഇന്നലെ 11 മണിക്കൂറിലേറെയാണ് ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങിയത്. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ അഞ്ച് മണിക്കൂറോളം വൈകിയത് യാത്രക്കാരെ വലച്ചു. തടസം ഒഴിവാക്കാന്‍ ഈ മാസം എട്ട് മുതല്‍ സര്‍വീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കും. ഇതോടെ ക്രിസ്മസ് അവധിക്കാലത്ത് രാജ്യത്ത് യാത്രാ ക്ലേശം രൂക്ഷമായേക്കും. കൂടാതെ നിരക്കും ഉയര്‍ന്നേയ്ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.