'ചെകുത്താന്‍ കണ്ണുകൊണ്ട് ഇന്ത്യയെ വീക്ഷിക്കുന്നത് നാശത്തിലേക്ക് നയിക്കും'; ഇത് പുതിയ ഇന്ത്യയാണ്, പാകിസ്ഥാന് മുന്നറിയിപ്പുമായി നരേന്ദ്ര മോഡി

'ചെകുത്താന്‍ കണ്ണുകൊണ്ട് ഇന്ത്യയെ വീക്ഷിക്കുന്നത് നാശത്തിലേക്ക് നയിക്കും'; ഇത് പുതിയ ഇന്ത്യയാണ്, പാകിസ്ഥാന് മുന്നറിയിപ്പുമായി നരേന്ദ്ര മോഡി

ചണ്ഡിഗഡ്: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ പഞ്ചാബിലെ ആദംപുര്‍ എയര്‍ബേസില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭാരത് മാതാ കീ ജയ് വിളിച്ചായിരുന്നു പ്രധാനമന്ത്രിയുടെ തുടക്കം. ഈ മൂദ്രാവാക്യം ഭീകരരെ ഭയപ്പെടുത്തുന്നുവെന്നും സൈനികര്‍ ഇന്ത്യയുടെ അഭിമാനമാണെന്നും അതിനാലാണ് നിങ്ങളെ കാണാനെത്തിയതെന്നും മോഡി വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യത്തിന്റെ കരുത്ത് രാജ്യം കണ്ടു. ഇന്ത്യയെ അഭിമാനപൂരിതമാക്കിയ സായുധ സേനയ്ക്കും ബിഎസ്എഫിനും സല്യൂട്ട്. പാക് സേനയും ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞു. നമ്മുടെ സഹോദരിമാരുടേയും പെണ്‍മക്കളുടേയും സിന്ദൂരം മായ്ച്ചപ്പോള്‍ സൈനികര്‍ തീവ്രവാദികളുടെ വീടുകളില്‍ കയറി അവരെ വധിച്ചു.

പാക് യുഎവി, ഡ്രോണ്‍, യുദ്ധവിമാനം, മിസൈല്‍ ഇവയെല്ലാം ഇന്ത്യ തകര്‍ത്തു. ഇനിയുണ്ടാകുന്ന ഓരോ ആക്രമണത്തോടും ശക്തമായി തിരിച്ചടിക്കും. ഇന്ത്യ പാകിസ്ഥാന് പുതിയ ലക്ഷ്മണരേഖ വരച്ചു. ഇന്ത്യയെ ലക്ഷ്യമിട്ടാല്‍ സര്‍വനാശമാണെന്ന് പാകിസ്ഥാന്‍ മനസിലാക്കണം. ഇന്ത്യന്‍ ഡ്രോണുകളെക്കുറിച്ചും മിസൈലുകളെക്കുറിച്ചും ചിന്തിച്ച് പാകിസ്ഥാന് ദിവസങ്ങളോളം ഉറങ്ങാനാകില്ല. ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യം രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രാജ്യത്തെ ഒന്നിച്ചു നിര്‍ത്തി. ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിച്ചു. ഇന്ത്യയുടെ അഭിമാനം പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തി. സങ്കല്‍പ്പിക്കാനാകാത്ത കാര്യമാണ് സൈന്യം ചെയ്തതെന്നും മോഡി വ്യക്തമാക്കി.

ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നയം പുനര്‍നിര്‍വചിച്ചു. ഭീകരാക്രമണത്തിന് ഇന്ത്യ ഉചിതമായ മറുപടി നല്‍കും. ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും ആക്രമിക്കും. ഇന്ത്യ ഒരുതരത്തിലും ഉള്ള ആണവായുധ ഭീഷണിക്കും വഴങ്ങില്ല. ഭീകരരും അവരുടെ സ്പോണ്‍സര്‍മാരും തമ്മില്‍ വ്യത്യാസമില്ല. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ ആദംപുര്‍ വ്യോമതാവളം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ആക്രമണം ഇന്ത്യന്‍ സൈന്യം തടഞ്ഞു.

ഇത് പുതിയ ഇന്ത്യയാണ്. വേണ്ടി വന്നാല്‍ മനുഷ്യ ജീവനുകള്‍ സംരക്ഷിക്കാന്‍ യുദ്ധത്തിലേക്ക് നീങ്ങാനും മടിക്കില്ല. ഇനി മറുപടി നല്‍കിയാല്‍ അത് പാകിസ്ഥാന്റെ സര്‍വനാശമായിരിക്കും. ശത്രുക്കള്‍ മണ്ണോടടിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്റെ സ്ഥാനം എവിടെയാണെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയ്ക്ക് കാണിച്ചു കൊടുക്കാന്‍ സാധിച്ചു. നമ്മുടെ കര-വ്യോമ-നാവിക സേനകള്‍ പാക് സൈന്യത്തെ പരാജയപ്പെടുത്തി. അവരുടെ സ്ഥാനം എവിടെയെന്ന് കാണിച്ചു കൊടുത്തു. ചെകുത്താന്‍ കണ്ണുകൊണ്ട് ഇന്ത്യയെ വീക്ഷിക്കുന്നത് അവരുടെ നാശത്തിലേക്ക് നയിക്കുമെന്ന് ഭീകരതയുടെ തലതൊട്ടപ്പന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.