കൊളംബിയയിലെത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സംഘത്തിന് നിരാശ: തീവ്രവാദികളെ അയച്ചവരോട് സഹതാപം; പ്രതിഷേധം അറിയിച്ച് ശശി തരൂര്‍

കൊളംബിയയിലെത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സംഘത്തിന് നിരാശ: തീവ്രവാദികളെ അയച്ചവരോട് സഹതാപം; പ്രതിഷേധം അറിയിച്ച് ശശി തരൂര്‍

ബൊഗോട്ട: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാട് തുറന്ന് കാട്ടാനും കൊളംബിയയില്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നിരാശ. ശശി തരൂര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര പ്രതിനിധി സംഘമാണ് കൊളംബിയയുടെ നിലപാടില്‍ നിരാശ പങ്കുവെച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് പകരം ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനില്‍ ഉണ്ടായ ജീവഹാനിയിലാണ് കൊളംബിയ അനുശോചനം അറിയിച്ചത്.

മെയ് 29 നാണ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പാര്‍ലമെന്ററി പ്രതിനിധി സംഘം കൊളംബിയയില്‍ എത്തിയത്. ഇന്ത്യന്‍ സംഘത്തെ അഭിസംബോധന ചെയ്യുന്നതിനിടയാണ് ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനില്‍ ഉണ്ടായ നഷ്ടങ്ങളില്‍ കൊളംബിയ അനുശോചനം അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയെന്നോണം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടപ്പാക്കിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.

കൊളംബിയയ്ക്ക് ശക്തമായ മറുപടിയാണ് ശശി തരൂര്‍ നല്‍കിയത്. തീവ്രവാദികളെ അയക്കുന്നവരും സ്വയം പ്രതിരോധിക്കുന്നതും തമ്മില്‍ ഒരു തുല്യതയും ഇല്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരതയുടെ ഇരകളോട് അനുഭാവം പുലര്‍ത്തുന്നതിന് പകരം തീവ്രവാദികളെ അയച്ചവരോട് സഹതാപം പുലര്‍ത്തുന്ന കൊളംബിയന്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ തങ്ങള്‍ നിരാശരാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി

'ഞങ്ങള്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം മാത്രമാണ് ഉപയോഗിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങളെ കുറിച്ച് കൊളംബിയയുമായി വിശദമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട. കൊളംബിയ ഭീകരാക്രമണങ്ങളെ നേരിടുന്നത് പോലെ നാല് പതിറ്റാണ്ടായി ഞങ്ങളും ആക്രമണങ്ങളെ നേരിടുകയാണ്' - ശശി തരൂര്‍ വ്യക്തമാക്കി.

പ്രതിരോധം എന്നത് ഏറ്റവും വിനീതമായ വാക്കാണ് പാകിസ്ഥാന്‍ ആയുധങ്ങള്‍ പ്രതിരോധത്തിനല്ല മറിച്ച് ആക്രമണത്തിനാണ് ഉപയോഗിക്കുന്നത്. പാകിസ്ഥാനിലേക്ക് വിതരണം ചെയ്യുന്ന ആയുധങ്ങളുടെ 81 ശതമാനം ചൈനയില്‍ നിന്നാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.