'നരേന്ദര്‍ കീഴടങ്ങൂ എന്ന് ട്രംപ്, യെസ് സര്‍ എന്ന് മോഡി': പരിഹാസവുമായി രാഹുല്‍ ഗാന്ധി; പ്രതിഷേധിച്ച് ബിജെപി

'നരേന്ദര്‍ കീഴടങ്ങൂ എന്ന് ട്രംപ്,  യെസ് സര്‍  എന്ന് മോഡി': പരിഹാസവുമായി രാഹുല്‍ ഗാന്ധി; പ്രതിഷേധിച്ച് ബിജെപി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ച വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രേരിപ്പിച്ചത് യു.എസ് സമ്മര്‍ദ്ദമാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി.

ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ മോഡി കീഴടങ്ങുകയായിരുന്നുവെന്നും ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ സംഗതന്‍ ശ്രീജന്‍ അഭിയാന്റെ ഉദ്ഘാടന വേളയില്‍ രാഹുല്‍ പറഞ്ഞു. കടുത്ത ഭാഷയിലാണ് നരേന്ദ്ര മോഡിയെ അദേഹം പരിഹസിച്ചത്.

'ട്രംപ് അവിടെ നിന്ന് ഒരു ആംഗ്യം കാണിച്ചു. മോഡിജി ഫോണ്‍ എടുത്തു... നിങ്ങള്‍ എന്താണ് ചെയ്യുന്നത്?.. നരേന്ദര്‍ കീഴടങ്ങുക എന്ന് ട്രംപ് നിര്‍ദേശിച്ചു. യെസ് സര്‍ എന്ന് മോഡിജി മറുപടിയും പറഞ്ഞു'- ഇതായിരുന്നു രാഹുലിന്റെ പരിഹാസം.

സമ്മര്‍ദ്ദത്തിന് മുന്നില്‍ ബിജെപിയും ആര്‍എസ്എസും വഴങ്ങുന്നു. ബിജെപി, ആര്‍എസ്എസ് നേതാക്കളെ തനിക്ക് നന്നായി അറിയാം. ആരെങ്കിലും ഒരു ചെറിയ സമ്മര്‍ദ്ദം ചെലുത്തുകയും അതുപോലെ കടുപ്പിച്ച് പെരുമാറുകയും ചെയ്താല്‍ അവര്‍ ഭയന്ന് ഓടിപ്പോകുമെന്നും രാഹുല്‍ പറഞ്ഞു.

ഇന്ദിര ഗാന്ധിയെയും പ്രസംഗത്തില്‍ രാഹുല്‍ അനുസ്മരിച്ചു. 'ഇത്തരത്തില്‍ ഫോണ്‍ കോള്‍ വരാതിരുന്ന കാലം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. 1971 ലെ യുദ്ധത്തില്‍ ഏഴാമത്തെ കപ്പല്‍പ്പട വന്നു, ആയുധങ്ങള്‍ വന്നു, വിമാനവാഹിനി കപ്പലുകള്‍ വന്നു. പക്ഷേ ഇന്ദിര ഗാന്ധി പറഞ്ഞത് എനിക്ക് വേണ്ടത് ഞാന്‍ ചെയ്യും എന്നാണ്. ഇതാണ് വ്യത്യാസമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ബിജെപി വിവിധ കോണുകളില്‍ നിന്ന് ഉയര്‍ത്തുന്നത്. പാകിസ്ഥാന്‍ ഏജന്റ് എന്നാണ് രാഹുലിനെ ബിജെപി വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.