ബിഹാറില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ ഉപേക്ഷിച്ച നിലയില്‍: ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; മോക്ക് പോളിനിടെ ഉപയോഗിച്ച സ്ലിപ്പുകളെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ബിഹാറില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ ഉപേക്ഷിച്ച നിലയില്‍: ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; മോക്ക് പോളിനിടെ ഉപയോഗിച്ച സ്ലിപ്പുകളെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

പട്ന: ബിഹാറില്‍ വന്‍ തോതില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് നടത്തിയ മോക്ക് പോളിനിടെ ഉപയോഗിച്ച സ്ലിപ്പുകളാണിതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലെ ശീതള്‍പട്ടി ഗ്രാമത്തിലെ എസ്ആര്‍ കോളജിന് സമീപമാണ് സ്ലിപ്പുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശനിയാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, സമസ്തിപുര്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. ഇവ മോക്ക് പോളിന്റെ വിവിപാറ്റ് സ്ലിപ്പുകളായതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും ജില്ലാ മജിസ്‌ട്രേറ്റ് വിവരം അറിയിച്ചിട്ടുണ്ട്.  എന്നിരുന്നാലും കൃത്യവിലോപത്തിന്റെ പേരില്‍ ബന്ധപ്പെട്ട എആര്‍ഒയെ സസ്‌പെന്‍ഡ് ചെയ്യുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

എസ്ആര്‍ കോളജിന് സമീപം അച്ചടിച്ച വിവിപാറ്റ് സ്ലിപ്പുകള്‍ ചിതറിക്കിടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പിന് മുമ്പ് നടത്തിയ മോക്ക് പോള്‍ പ്രക്രിയയുടേതാണ് ഇവയെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.