ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനായി ഇന്ത്യന്‍ സായുധ സേന നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നീക്കത്തില്‍ വീരമൃത്യു വരിച്ച ആറ് ധീര സൈനികരുടെ പേരുകള്‍ ആദ്യമായി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി വെളിപ്പെടുത്തി.
ന്യൂഡല്‍ഹിയിലെ നാഷണല്‍ വാര്‍ മെമ്മോറിയലിന്റെ വെബ്സൈറ്റിലെ 'റോള്‍ ഓഫ് ഓണര്‍' വിഭാഗത്തിലാണ് ഈ സൈനികരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാതൃ രാജ്യത്തിന്റെ കാവലാളുകളായി ജീവന്‍ നല്‍കിയ ഇവരുടെ പേരുകള്‍ യുദ്ധ സ്മാരകത്തിലെ '2025' വിഭാഗത്തിനായി നീക്കിവെച്ച 'വാള്‍ 3ഡി'യിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ സ്മാരകത്തിലെ മതിലില്‍ ഇവരുടെ പേരുകള്‍ സ്വര്‍ണ ലിപികളാല്‍ കൊത്തി വെക്കുകയും ചെയ്തിട്ടുണ്ട്.
ഹെഡ്ക്വാര്‍ട്ടേഴ്‌സ് 10 ഇന്‍ഫന്‍ട്രി ബ്രിഗേഡിലെ സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, വീരചക്ര ബഹുമതി നേടിയ 4 ജമ്മു ആന്‍ഡ് കാശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ റൈഫിള്‍മാന്‍ സുനില്‍ കുമാര്‍, 851 ലൈറ്റ് റെജിമെന്റിലെ ഏവിയേഷന്‍ ടെക്‌നീഷ്യന്‍ മൂഡ് മുരളിനായിക്, വായുസേനാ മെഡല്‍ ജേതാവായ 39 വിങിലെ സര്‍ജന്റ് സുരേന്ദ്ര കുമാര്‍, 5 ഫീല്‍ഡ് റെജിമെന്റിലെ ലാന്‍സ് നായിക് ദിനേഷ് കുമാര്‍, 237 ഫീല്‍ഡ് വര്‍ക്ക്‌ഷോപ്പ് കമ്പനിയിലെ ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ് എന്നിവരാണ് രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ആ ധീര യോദ്ധാക്കള്‍.
2025 മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നാല് ദിവസം നീണ്ടുനിന്ന സൈനിക സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ഭാഗത്ത് ആളപായമുണ്ടായതായി നിരവധി റിപ്പോര്‍ട്ടുകളും ഊഹാപോഹങ്ങളും മുന്‍പ് പുറത്തു വന്നിരുന്നുവെങ്കിലും അന്ന് സര്‍ക്കാര്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.
ഇപ്പോള്‍ ഈ ആറ് പേരുടെ വിവരങ്ങള്‍ യുദ്ധസ്മാരകത്തില്‍ ഉള്‍പ്പെടുത്തിയതോടെ ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ ഇന്ത്യന്‍ സൈന്യത്തിന് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക സ്ഥിരീകരണമായി ഇത് മാറി. കരസേനയിലെയും വ്യോമസേനയിലെയും ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
2025 ഏപ്രില്‍ 22 ന് കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 26 സാധാരണക്കാരുടെ ജീവനെടുത്ത ക്രൂരമായ ഭീകരാക്രമണം നടന്നിരുന്നു. ഇതിന് മറുപടി നല്‍കാനായി മെയ് ഏഴിന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സൈന്യം 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചത്.
പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ജെയ്‌ഷെ മുഹമ്മദ്, ലഷ്‌ക്കറെ ത്വൊയ്ബ എന്നീ ഭീകര സംഘടനകളുടെ ഒന്‍പതോളം താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സേന കൃത്യതയാര്‍ന്ന വ്യോമ-കരയാക്രമണങ്ങള്‍ നടത്തി അവ തകര്‍ത്തു. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മെയ് 10 നാണ് സൈനിക നടപടികള്‍ അവസാനിപ്പിച്ചത്.
സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പരമാധികാരം കാക്കാന്‍ പോരാടി വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായി 2019 ല്‍ ഇന്ത്യ ഗേറ്റിന് സമീപം സ്ഥാപിച്ചതാണ് നാഷണല്‍ വാര്‍ മെമ്മോറിയല്‍. ഈ ധീര യോദ്ധാക്കളുടെ പേരുകള്‍ കൂടി അവിടെ ചേര്‍ത്തതോടെ, ചരിത്ര പുസ്തകങ്ങളില്‍ രാജ്യം എന്നും ഓര്‍ക്കുന്ന വലിയൊരു സൈനിക ദൗത്യമായി 'ഓപ്പറേഷന്‍ സിന്ദൂര്‍' മാറി കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.