തിരുവനന്തപുരം : ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐയുടെ അന്വേഷണം ഫെഡറൽ സംവിധാനത്തിൻ വിരുദ്ധമാണെന്നും കോൺസുലേറ്റിന്റെ പണം യൂണിടാക്ക് വാങ്ങിയതിൽ സർക്കാരിന് പങ്കില്ലെന്നുമാണ് സർക്കാർ വാദം. ലൈഫ് മിഷൻ പദ്ധതിക്ക് വിദേശത്ത് നിന്ന് പണം കിട്ടിയിട്ടില്ലെന്നും ഈ ഇടപാട് എഫ്സിആർഎ പരിധിയിൽ വരില്ലെന്നും സർക്കാർ വാദിക്കുന്നു.
ലൈഫ് മിഷൻ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈജാക്ക് ചെയ്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. അധോലോക ഇടപാടാണ് പദ്ധതിയിൽ നടന്നതെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് പണമെത്തിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു. ടെൻഡർ വഴിയാണ് യൂണിടാക്കിന് കരാർ ലഭിച്ചതെന്നത് നുണയാണ്. പണം യുഎഇ കേന്ദ്രമായ റെഡ് ക്രസന്റിൽ നിന്ന് യുഎഇ കോൺസുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരികയും അവിടെ നിന്ന് യൂണിടാക്കിന് കൈമാറുകയുമാണ് ചെയ്തതെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.