റെഡ് ബുക്കില്‍ കുരുങ്ങി മുഹമ്മദ് റിയാസും വീണയും: 25 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തി ഇ.ഡി; നടപടിയെടുത്തില്ലെങ്കില്‍ ഡിജിപിയും പ്രതിയായേക്കും

റെഡ് ബുക്കില്‍ കുരുങ്ങി മുഹമ്മദ് റിയാസും വീണയും: 25 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തി ഇ.ഡി; നടപടിയെടുത്തില്ലെങ്കില്‍ ഡിജിപിയും പ്രതിയായേക്കും

തിരുവനന്തപുരം: സി.എം.ആര്‍.എല്‍ പണമിടപാട് കേസന്വേഷണത്തിനിടെ മുന്‍മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും പ്രതികൂലമായേക്കാവുന്ന കോടികളുടെ ഹവാല ഇടപാട് ഇ.ഡി കണ്ടെത്തി. വീണയുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ചുവന്ന ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 25 കോടിയിലധികം രൂപയുടെ ഹവാല ഇടപാടുകള്‍ നടന്നതായി വ്യക്തമായിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടും തുടര്‍ നടപടികള്‍ക്കുള്ള നിര്‍ദേശങ്ങളും ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.

റിയാസിന്റെ സുഹൃത്തുക്കള്‍ വഴി നടത്തിയ പണമിടപാടുകളുടെ വിശദവിവരങ്ങളാണ് ഡയറിയിലുള്ളത്. ഇന്ത്യയില്‍ കൈമാറുന്ന തുക ദുബായില്‍ അവിടുത്തെ കറന്‍സിയായി ലഭ്യമാക്കുന്ന രീതിയിലായിരുന്നു ഇടപാടുകള്‍. ഫോണ്‍ രേഖകള്‍ അടിസ്ഥാനമാക്കി നടത്തിയ ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ച് വീണ സമ്മതിച്ചതായും ഇവര്‍ ഒപ്പിട്ട് നല്‍കിയ മൊഴിയുടെ പകര്‍പ്പ് റിപ്പോര്‍ട്ടിനൊപ്പം പൊലീസിന് നല്‍കിയിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു. പണത്തിന്റെ ഉറവിടം, പണം കൈപ്പറ്റിയവര്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇനി സംസ്ഥാന പൊലീസാണ് വിശദമായ അന്വേഷണം നടത്തേണ്ടത്.

വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും കേസ് എടുക്കാന്‍ സംസ്ഥാന പൊലീസ് തയ്യാറായില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയോ അറിഞ്ഞിട്ടും മറച്ചുവെക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. അതിനാല്‍ റിപ്പോര്‍ട്ട് അവഗണിച്ചാല്‍ സംസ്ഥാന പൊലീസ് മേധാവി തന്നെ കേസില്‍ പ്രതിയാകാനുള്ള സാധ്യതയുമുണ്ട്.

സി.എം.ആര്‍.എല്‍ കേസിനേക്കാള്‍ ഗൗരവതരമായ വിവരങ്ങളാണ് പുതിയ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.