തിരുവനന്തപുരം. ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി എന്നിവരിൽ കൂടുതൽ അധികാരം ഉറപ്പിക്കുന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ഉടൻ നടപ്പാക്കില്ല.മുഖ്യമന്ത്രിയുടെയും,മന്ത്രിമാരുടെയും, വകുപ്പ്സെക്രട്ടറിമാരുടെയും,ഉദ്യോഗസ്ഥരുടെയും,ഉത്തരവാദിത്തങ്ങൾ നിർവചിക്കുന്നതാണ് റൂൾസ് ഓഫ് ബിസിനസ് .
ഇത് ഭേദഗതി ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയിൽ ഘടകകക്ഷി മന്ത്രിമാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ധൃതിപിടിച്ച് നീക്കങ്ങൾ വേണ്ടെന്ന് തീരുമാനത്തിലേക്ക് എത്തുന്നത്. മന്ത്രിമാരെ നോക്കുകുത്തികൾ ആക്കുകയാണ് ഇതിലൂടെ സംഭവിക്കുക എന്ന് ഘടകകക്ഷി മന്ത്രിമാർ ഉപസമിതി യോഗത്തിൽ തുറന്നടിച്ചതോടെ സർക്കാർ നീക്കം മെല്ലെയായി. മന്ത്രിമാരുടെ അധികാരം വെട്ടിച്ചുരുക്കുകയും ചീഫ് സെക്രട്ടറിയുടെയും ,മുഖ്യമന്ത്രിയുടെയും അധികാരം വർധിപ്പിക്കുകയാണ് ലക്ഷ്യം എന്ന വിമർശനമാണ് ഉയർന്നുവന്നിട്ടുള്ളത്.