ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള യാത്രാവിലക്ക് തുടരുന്നതിനിടെ രാജ്യത്തെത്താന്‍ പല വഴികളും നോക്കി പ്രവാസികള്‍. സ്വകാര്യ ജെറ്റുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി രാജ്യത്ത് എത്താമെന്നിരിക്കെ വലിയ തുകമുടക്കാന്‍ തയ്യാറാവുകയാണ് പലരും.
ഇന്ത്യന്‍ രൂപ 3,20,000 വരെയാണ് പല സ്വകാര്യ ജെറ്റുകളിലെയും ടിക്കറ്റ് നിരക്ക്. വ്യാപാര ആവശ്യങ്ങള്‍ക്കും മറ്റുമായി യുഎഇയിലേക്ക് എത്തേണ്ടവർ വന്‍ തുക മുടക്കിയാലും എത്തിയാല്‍ മതിയെന്ന ചിന്താഗതിയില്‍ ടിക്കറ്റെടുക്കുകയാണ്.
സിവില്‍ അതോറിറ്റിയില്‍ കർശന മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് സർവ്വീസിന് അനുമതി ലഭിക്കുന്നതെന്ന് സ്വകാര്യ ജെറ്റ് സർവ്വീസ് നടത്തുന്ന ടൂർ ഓപ്പറേറ്റർമാർ സാക്ഷ്യപ്പെടുത്തുന്നു. 13 ആളുകള്‍ക്ക് വരെ ഇരിക്കാവുന്ന സ്വകാര്യ ജെറ്റുകള്‍ക്കാണ് അനുമതി നല്‍കുന്നത്.
ഓരോ യാത്രക്കാരന്റേയും യാത്രാ ആവശ്യമുള്‍പ്പടെയുളള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് പലപ്പോഴും അനുമതി നല്‍കുന്നതും നിഷേധിക്കുന്നതുമെന്നും ടൂർ ഓപ്പറേറ്റർമാർ പറയുന്നു.