തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിട്ട്യൂറ്റ്യൂന്റെ ആദ്യഘട്ടം ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുക. വൈറസ് രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനായാണ് തോന്നയ്ക്കലിലെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സജ്ജമാകുന്നത്. കൊവിഡ് ഉൾപ്പെടെയുള്ള വൈറസ് രോഗനിർണയത്തിനാവശ്യമായ ആർ റ്റി പി സി ആർ, മറ്റ് ഗവേഷണാവശ്യങ്ങൾക്കുള്ള ജെൽ ഡോക്യുമെന്റേഷൻ സിസ്റ്റം തുടങ്ങി ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ഉപകരണങ്ങളെല്ലാം സജ്ജമായി.
നിപ വൈറസ് ബാധയ്ക്ക് പിന്നാലെ 2019 ഫെബ്രുവരിയിലാണ് സർക്കാർ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും ഉപകരണങ്ങൾ സ്ഥാപിക്കുന്നതുമൊക്കെ വൈകിയതോടെ കൊവിഡ് കാലത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സേവനം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി വന്നു. രണ്ട് ഘട്ടമായാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർ ത്തനം വിഭാവനം ചെയ്തിട്ടുള്ളത്.
ആദ്യഘട്ടത്തിന്റെ പ്രവർത്തനം ജൂണിലാണ് തുടങ്ങാനിരുന്നത്. എട്ട് വിഭാഗങ്ങളിലായി 160 ലധികം വിദഗ്ധരെ നിയമിക്കാനാണ് പദ്ധതി. രോഗനിർണയ സംവിധാനത്തോട് അനുബന്ധിച്ചുള്ള ക്ലിനിക്കൽ വൈറോളജിയും വൈറൽ ഡയഗനോസ്റ്റിക്സുമാണ് നിലവിൽ തുടങ്ങുന്ന രണ്ട് വിഭാഗങ്ങൾ. 25 ഏക്കറിൽ 25,000 ചതുരശ്ര അടിയുള്ള പ്രീ-ഫാബ്രിക്കേഷൻ കെട്ടിടത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.