തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വൈദ്യുതി, യൂണിറ്റിന് 50 പൈസ വീതം വില വർദ്ധിപ്പിക്കുന്ന കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ കെഎസ്ഇബി ഹൈക്കോടതിയെ സമീപിക്കുമെന്നു റിപ്പോർട്ട്. കേരളത്തിനു പുറത്തു നിന്ന് എത്തിക്കുന്ന വൈദ്യുതി ലൈനുകളുടെ പ്രസാരണ നിരക്ക് വർധിപ്പിച്ച കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻന്റെ തീരുമാനത്തിനെതിരെയാണ് കെഎസ്ഇബിയുടെ നീക്കം.
വൈദ്യുതി ബോർഡിൻ്റെ ലക്ഷകണക്കിന് ഉപഭോക്താക്കളെയും സംസ്ഥാനത്തിന്റെ പുറത്തു നിന്ന് വൈദ്യുതിയെത്തിക്കുന്ന വൻകിട വ്യവസായങ്ങളെയും ഈ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ തീരുമാന പ്രകാരം കെഎസ്ഇബിയ്ക്ക് 1000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. . വൈദ്യുതി ലൈനുകളുടെ ഉപയോഗത്തിനായി നിലവിൽ കെഎസ്ഇബി 550 കോടി രൂപയോളമാണ് നൽകുന്നതെന്നും നവംബർ 1 മുതൽ പുതിയ നിരക്ക് നിലവിൽ വരുന്നതോടെ ഈ തുക 1550 കോടിയായി വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.