തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരേ വിമർശനവുമായി സിപിഎം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഇടപെട്ട് വി മുരളീധരന്‍ നടത്തിയ പത്രസമ്മേളനം സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിൽ ആരോപിച്ചു.
ബിജെപി നിര്‍ദ്ദേശിക്കുന്നതു പോലെയാണ് അന്വേഷണ എജന്‍സികള്‍ പ്രവര്‍ത്തിക്കുക എന്നാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അന്വേഷണ ഏജന്‍സികളെ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ബിജെപി ദുരുപയോഗപ്പെടുത്തുകയാണെന്നുമുള്ള വിമര്‍ശനം ശരിവെയ്‌ക്കുന്നതാണ് ഈ നടപടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു.
അന്വേഷണ ഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നതുപോലും നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പ്രഖ്യാപിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ പ്രതിയുടെ മൊഴി പത്ര സമ്മേളനത്തിലൂടെ ആധികാരികമാക്കിയ വി മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതും കൂടിയാണ്.