കണ്ണൂർ. അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി എംഎൽഎ കോഴ വാങ്ങിയെന്ന പരാതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. മൊഴി എടുക്കുന്നതിനും ചോദ്യം ചെയ്യാനുമായി കെഎം ഷാജി ഉൾപ്പെടെ 30 ലധികം ആളുകൾക്ക് നോട്ടീസ് നൽകി. കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. 2014 അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കുവാൻ കെ എം ഷാജിക്ക് 25 ലക്ഷം രൂപ കൈമാറി എന്ന പരാതിയിലാണ് കേസ്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പത്മനാഭനാണ് പരാതിക്കാരൻ. പണം കൈമാറിയതായി പറയുന്നവരും ചർച്ചകളിൽ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണപരിധിയിൽ ഉണ്ട്. പണത്തിൻറെ ഉറവിടം, കൈമാറിയ രീതി,ചെലവഴിച്ച വഴികൾ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം പരിശോധിക്കും. ലീഗ് നേതൃത്വത്തിൻറെ അറിവോടെയെന്ന ആരോപണം അന്വേഷിക്കുവാൻ നേതാക്കളുടെയും മൊഴിയെടുക്കും. കെഎം ഷാജിയുടെ ഇടപാടുകൾ സംബന്ധിച്ച വിവരം ഇഡി ശേഖരിച്ചിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റിയവരോട് അടുത്തദിവസം മുതൽ കോഴിക്കോട് സബ് സോണൽ ഓഫീസിൽ എത്താൻ അറിയിച്ചിട്ടുണ്ട്.
രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം. പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് നടക്കുന്നതും എന്നാണ് വിജിലൻസ് അന്വേഷണത്തിൽ ഉള്ള കെഎം ഷാജിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തലശ്ശേരി വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാട് സംബന്ധിച്ച ഇഡിയുടെയും അന്വേഷണം.