കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഇഡിയ്ക്ക് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്നാണ് മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഷാർജാ ഭരണാധികാരി കേരളത്തിൽ വന്നപ്പോൾ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
അച്ഛൻ മരിച്ചപ്പോൾ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശങ്കറിന്‍റെ ഫോണിൽ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന സുരേഷ് ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്. കാന്തപുരം എപി അബൂബക്കർ മുസലിയാരും മകനും രണ്ടുതവണയിലധികം കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നും കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയിലുണ്ട്. മതപരമായ ഒത്തുചേരലുകൾക്ക് ധനസഹായവും യുഎഇ സർക്കാരിന്റെ പിന്തുണയും ഇവർ തേടിയെന്നാണ് വിവരം, പിന്നീട് ഇവർക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയോയെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷിൻെറ മൊഴിയിൽ പറയുന്നു.