തിരുവനന്തപുരം: മന്ത്രിയെന്ന നിലയില്‍ രണ്ടു തവണ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോൺസുലേറ്റിൽ രണ്ടു തവണ പോയി എന്നത് ശരിയാണ്. അത് മന്ത്രിയാണ് എന്ന നിലയിലാണ്. മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വിശദമായ മറുപടി നല്‍കാം, മന്ത്രി പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും യുഎഇ കോൺസുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്തിന്റെ പുറത്തുവന്ന മൊഴിയിൽ മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് പറയുന്നുണ്ട്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി യുഎഇ കോൺസുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു. എന്നാല്‍ മന്ത്രി ഇത് നിഷേധിച്ചു. തന്‍റെ മകന്‍ ജോലി ചെയ്തത് ഖത്തറിലാണെന്ന് വ്യക്തമാക്കുകയും ചെയ്തു.