കൊല്ലം: കൊല്ലം അഞ്ചൽ ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 180 ദിവസങ്ങളായി കസ്റ്റഡിയിൽ തുടരുകയാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും ആണ് സൂരജിന്റെ ആവശ്യം. കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിനു മുന്നോടിയായുള്ള വാദവും ഇന്ന് തുടങ്ങും. പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നകേസിൽ സൂരജ് മാത്രമാണ് പ്രതി.
കേസിലെ രണ്ടാം പ്രതിയായ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി. മെയ് ആറിനാണ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരൻ ആയ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്. ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് ഉത്രയേ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പുകടിയേറ്റെങ്കിലും അന്ന് ഉത്ര രക്ഷപ്പെട്ടിരുന്നു. തുടർച്ചയായ രണ്ട് തവണ ഉത്തരയ്ക്ക് പാമ്പുകടിയേറ്റതോടെ സംശയം തോന്നിയ കുടുംബാംഗങ്ങൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്രയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.