തിരുവനന്തപുരം: തൊണ്ണൂറ്റിയേഴാം ജന്മദിനം കോവിഡ് പശ്ചാത്തലത്തിൽ ലളിതമായി ആഘോഷിച്ച് വി.എസ് അച്യുതാനന്ദൻ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഈ വർഷം നൂറുവയസ് തികഞ്ഞപ്പോൾ വി.എസിന് തൊണ്ണൂറ്റിയേഴ്. ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ വച്ച് രാവിലെ കുടുംബത്തോടൊപ്പം കേക്ക് മുറിച്ചു. തുടർന്ന് ഭാര്യ വസുമതി, മകൻ അരുൺകുമാർ, മരുമകൾ ഡോ.രജനി, ചെറുമക്കളായ അർജുൻ, അരവിന്ദ് എന്നിവർ വി.എസിന് മധുരം നൽകി.
കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ ആരും ജന്മദിനാശംസകൾ നേരിട്ട് ആശംസിക്കാൻ എത്തേണ്ടെന്ന് അറിയിച്ചിരുന്നു. അതേസമയം രാവിലെ മുതൽ വി.എസിന് പിറന്നാൾ മംഗളങ്ങൾ ആശംസിച്ച് കോളുകൾ വന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഫോണിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണൻ, വി.എം.സുധീരൻ, എം.എ.ബേബി, ഷാജി എൻ. കരുൺ, സുരേഷ് ഗോപി എം.പി, ശ്രീകുമാരൻ തമ്പി, ബർളിൻ കുഞ്ഞനന്തൻ നായർ. എം. വിജയകുമാർ, എസ്. ശർമ്മ, വി.ശിവൻകുട്ടി എന്നിവർ ടെലിഫോണിലൂടെയും പിറന്നാളാശംസകൾ നേർന്നു.