തിരുവനന്തപുരം: ഇരുചക്രവാഹനം ഓടിക്കുന്ന ആളുടെ പിൻസീറ്റിൽ ഇരിക്കുന്ന ആൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഓടിക്കുന്ന ആളുടെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ലൈസൻസിന് അയോഗ്യത കൽപിക്കാൻ ഉള്ള അധികാരം ഉദ്യോഗസ്ഥർക്ക് ഉണ്ടന്ന് ട്രാൻസ്‌പോർട്ട്കമ്മീഷണർ എം ആർ അജിത് കുമാർ അറിയിച്ചു. കേന്ദ്ര നിയമപ്രകാരം ആയിരം രൂപ പിഴയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ 500 രൂപയാക്കി പിഴ കുറച്ചിരുന്നു.
മൂന്നുമാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഡ്രൈവറെ റിഫ്രഷർ കോഴ്സിൻ അയക്കാനും സാധിക്കും. ഈ വ്യവസ്ഥകൾ മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയപ്പോൾ ഹെൽമറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകട മരണനിരക്ക് കുറയുകയും ചെയ്തുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.