തിരുവനന്തപുരം: കേരളത്തിൽ അവയവ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും, അതുകൊണ്ട് കേരളത്തിലെ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലിനെ സ്വാഗതം ചെയ്യുന്നുവെന്നും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ ഡേവിസ് ചിറമേൽ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകളെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ചാനലിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിന് അകത്തും പുറത്തും ഇതിന് വലിയ റാക്കറ്റുകൾഉണ്ടെന്ന് ഫാദർ ഡേവിസ് ചിറമേൽ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തി. വ്യാപകമായി അവയവക്കച്ചവടം നടത്തുന്നുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ ജി ശ്രീജിത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. രണ്ട് വര്‍ഷത്തെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയത്.
ഇടനിലക്കാരായി നിൽക്കുന്നവരിൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുമുണ്ട് എന്നതാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക നിരീക്ഷണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ഐ.ജി ശുപാര്‍ശ ചെയിതിരിക്കുന്നത്.ആരെയും കേസിൽ പ്രതിയാക്കാതെയാണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. എസ്.പി. സുദർശൻ കേസ് അന്വേഷിക്കും.
സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം നടക്കുന്നത്. സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ വരും. കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നിരവധി പേർക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു.
രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒരു വലിയ സംഘം ഇതിനായി സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ടിട്ടുണ്ട്. സംഘത്തിലേക്ക് വലിയതോതില്‍ ആളുകളെ ചേര്‍ത്തുകൊണ്ട് വ്യാപകമായ രീതിയില്‍ അവയവ കൈമാറ്റം നടക്കുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.